സ്കൂൾ വിദ്യാർത്ഥിനിയെ ഇടിച്ചിട്ടു നിർത്താതെ പോയ കാറും ഡ്രൈവറും പിടിയിൽ

മഞ്ചേരി: സ്കൂൾ വിദ്യാർത്ഥിനിയെ ഇടിച്ചിട്ടു നിർത്താതെ പോയ കാറും ഡ്രൈവറും പൊലീസ് പിടിയിൽ. പറമ്പിൽ പീടിക സ്വദേശി നെടുമ്പള്ളിമാട് നിസാമുദ്ധീൻ (26) ആണ് പിടിയിലായത്.

കഴിഞ്ഞ എട്ടാം തിയതി മഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വള്ളുമ്പ്രം അത്താണിക്കൽ എം ഐ സി പടിക്കൽ വച്ചാണ് സംഭവം. ക്ലാസ് കഴിഞ്ഞ് ബസ് കാത്തു നിന്ന മഞ്ചേരി സ്വദേശിനിയായ സ്കൂൾ വിദ്യാർത്ഥിനിയെ അതിവേഗത്തിയിലെത്തി ഇടിച്ചു തെറിപ്പിച്ച് കാർ നിർത്താതെ പോവുകയായിരുന്നു. 5 ദിവസത്തെ അന്വേഷണത്തിനൊടുവിൽ ഇന്നോവ കാർ മഞ്ചേരി പൊലീസിൻ്റെ വലയിലായി. തലയ്ക്കും, കാലിനും ഗുരുതര പരിക്കുപറ്റിയ വിദ്യാർത്ഥിനിയെ നാട്ടുകാരും വിദ്യാർത്ഥികളും ചേർന്ന് ആശുപത്രിയിലെത്തിച്ചു.വിദ്യാർത്ഥിനി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.

സംഭവം നടന്ന ദിവസം തന്നെ കേസെടുത്തിരുന്നു. നിർത്താതെ പോയ വാഹനത്തെ കുറിച്ച് മഞ്ചേരി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തിയാണ് വാഹനം പിടികൂടാനായത്. അന്വേഷണത്തിൽ നൂറോളം സി സി ടിവിയും കേരളത്തിൽ രജിസ്റ്റർ ചെയ്ത ഇന്നോവ കാറുകളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒഡീഷ്യ രജിസ്ട്രേഷൻ ഇന്നോവ കാറാണ് നിർത്താതെ പോയതെന്ന് പൊലീസ് കണ്ടെത്തുന്നത്.

തുടർന്ന് ഉടമ നിസാമുദ്ധീനെയും കണ്ടെത്തി. ഇയാൾ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. വിദ്യാർത്ഥിനിയെ ഇടിച്ചിട്ട ശേഷം അത്താണിക്കൽ നിന്നും മലപ്പുറം ഭാഗത്തേക്ക് വന്ന് കോട്ടക്കൽ വഴി രക്ഷപ്പെടുകയായിരുന്നു. ആ സമയം വാഹനത്തിൻ്റെ നമ്പർ കിട്ടാത്തതു കൊണ്ടാണ് ഇയാൾക്ക് അന്നേരം രക്ഷപ്പെടുവാൻ സാധിച്ചത്.പ്രതിയെ ഇന്ന് അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി.

ഇന്നോവ കാർ റിപ്പോർട്ടു സഹിതം കോടതിക്ക് കൊടുത്തു.കൂടാതെ പ്രതിയുടെ ലൈസൻസ് റദ്ദു ചെയ്യാനും മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് കൊടുക്കുമെന്ന് മഞ്ചേരി ഇൻസ്പെക്ടർ റിയാസ് ചാക്കീരി പറഞ്ഞു. സി ഐയെ കൂടാതെ സബ്ബ് ഇൻസ്പെക്ടർ സുജിത്ത് ആർ പി. ,പ്രത്യേക അന്വേഷണ സംഘാംഗമായ എസ് സി പി ഒമാരായ അനീഷ് ചാക്കോ, മാരായ സതീഷ്, കൃഷ്ണദാസ് എന്നിവരാണ് കേസ്സ് അന്വേഷണം നടത്തി പ്രതിയെയും വാഹനത്തെയും കണ്ടെത്തിയത്.