നിക്ഷേപ സമാഹരണം സംസ്ഥാനതല ഉദ്ഘാടനം 20 ന് മലപ്പുറത്ത്

സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 20 ന് മലപ്പുറം ടൗണ്‍ഹാളില്‍ നടക്കും. ‘സഹകരണ നിക്ഷേപം കേരള വികസനത്തിന്’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. മാര്‍ച്ച് 31 വരെ തുടരുന്ന യജ്ഞത്തില്‍ 9000 കോടിയുടെ നിക്ഷേപമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. മലപ്പുറം ജില്ലയ്ക്ക് 900 കോടി രൂപയാണ് ടാര്‍ഗറ്റ്. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിക്ഷേപങ്ങള്‍ക്ക് സഹകരണ രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമുള്ള പരമാവധി പലിശ നല്‍കും.

പ്രാഥമിക സഹകരണ സംഘങ്ങള്‍, കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, എംപ്ലോയ്‌സ് സഹകരണ സംഘങ്ങള്‍, അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്ന വായ്‌പേതര സംഘങ്ങള്‍ എന്നിവയിലും കേരള ബാങ്കിലുമാണ് നിക്ഷേപ സമാഹരണ യജ്ഞം നടക്കുന്നത്.

യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘ രൂപീകരണ യോഗം മലപ്പുറം കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. യോഗത്തില്‍ മലപ്പുറം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) എം. ശ്രീഹരി പദ്ധതി വിശദീകരിച്ചു. സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ വിജയത്തിനായി താഴെ പറയുന്ന വിവിധ കമ്മിറ്റികള്‍ക് രൂപീകരിച്ചു. സ്റ്റേജ്, ഹാള്‍, ഡെക്കറേഷന്‍ എന്നിവയ്കായുള്ള കമ്മിറ്റിയുടെ ചെയര്‍മാനായി ഒ സഹദേവനെയും വൈസ് ചെയര്‍മാനായി അഡ്വ. എല്‍.സി ഫൈസലിനെയും റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മോഹനന്‍ പുളിക്കലിനെയും വൈസ് ചെയര്‍മാനായി കെ. സുബ്രഹ്മണ്യനെയും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി ഐ. അലവിയെയും വൈസ് ചെയര്‍മാനായി നൗഷാദ് മണ്ണിശ്ശേരിയെയും റിഫ്രഷ്‌മെന്റ് കമ്മിറ്റി ചെയര്‍മാനായി ഹാരിസ് ആമിയനെയും വളണ്ടിയര്‍ കമ്മിറ്റി ചെയര്‍മാനായി എം.എം മുസ്തഫയെയും വൈസ് ചെയര്‍മാനായി എം.പി അലവിയെയും തെരഞ്ഞടുത്തു. യോഗത്തില്‍ ജില്ലയിലെ പ്രമുഖ സഹകാരികളും കേരള ബാങ്ക്, ജനറല്‍ മാനേജര്‍ ഫിറോസ് ഖാന്‍, എന്നിവരും സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാരും പങ്കെടുത്തു.