സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കാൻ കഴിയുന്ന വിധത്തിൽ പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തും: മന്ത്രി വി. അബ്ദുറഹിമാൻ

 


സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കാൻ കഴിയുന്ന വിധത്തിൽ പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. താനൂർ കാട്ടിലങ്ങടി ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ ‘നിറവ്-2023’ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ വികസന പദ്ധതികൾ കൊണ്ടുവരുമെന്നും പദ്ധതി വിജയിക്കാൻ അധ്യാപകരുടെ പൂർണ പിന്തുണ കൂടി ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠനപരിപോഷണ പരിപാടി (എസ്.ഇ.പി), മോഡൽ ഇൻക്ലൂസീവ് സ്‌കൂൾ പദ്ധതി, സമഗ്ര ശിക്ഷാ കേരളയുടെ ടിങ്കറിംഗ് ലാബ് പദ്ധതി, ഐ.ടി- ലാംഗ്വേജ് ലാബ്, മൾട്ടിമീഡിയ ഹാൾ, സ്‌പോർട്‌സ് റൂം, സയൻസ് ലാബ്, ലൈബ്രറി, മോഡൽ ഇൻക്ലൂസീവ് സ്‌കൂൾ റിസോഴ്‌സ് റൂം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു. താനൂർ നഗരസഭാ അധ്യക്ഷൻ പി.പി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ജി. ബിന്ദു സ്വാഗതം പറഞ്ഞു. പ്രവർത്തനോദ്ഘാടനം നടത്തുന്ന വിവിധ പദ്ധതികളുടെ റിപ്പോർട്ട് സ്റ്റാഫ് സെക്രട്ടറി എൻ.എൻ സോയ അവതരിപ്പിച്ചു. നഗരസഭാ ഉപാധ്യക്ഷ സി.കെ സുബൈദ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ. ജയപ്രകാശ്, സുചിത്ര സന്തോഷ്, ആരിഫ സലിം, രാധിക ശശികുമാർ, എം.പി നാരായനുണ്ണി, ടി. രത്‌നാകരൻ, കെ. കുഞ്ഞികൃഷ്ണൻ, അലി ചിത്രംപള്ളി, എം അജിത്ബാൽ, എം.പി റോജൻ, കെ.എം ഹസൻ, റഹ്‌മത്ത് എന്നിവർ സംസാരിച്ചു. സ്‌കൂൾ പ്രധാനധ്യാപകൻ കെ.കെ സുധാകരൻ നന്ദി പറഞ്ഞു.
പരിപാടിയിൽ സൗജന്യ യൂണിഫോം-പുസ്തക വിതരണം എന്നിവയുടെ ഉദ്ഘാടനവും ശതാബ്ദി തനത് അക്കാദമിക പദ്ധതിയായ ടാലന്റ് ബാങ്ക്, എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾക്കും കായിക പ്രതിഭകൾക്കുമുള്ള അനുമോദനവും, തനത് പഠനപിന്തുണാ പദ്ധതിയായ ‘ഒപ്പം ഒപ്പത്തിനൊപ്പ’ത്തിന്റെ പൂർത്തീകരണ പ്രഖ്യാപനവും നടന്നു. 18 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് സ്‌കൂളിൽ നടത്തിയത്.