സംസ്ഥാനത്ത് ആരോഗ്യവകുപ്പിൽ പിൻവാതിൽ നിയമനങ്ങൾ : പി.കെ ഫിറോസ്

 

സംസ്ഥാനത്ത് ആരോഗ്യവകുപ്പിൽ പിൻവാതിൽ നിയമനങ്ങളെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ആയുഷ് വകുപ്പിന് കീഴിലെ 900 ത്തോളം തസ്തികകളിൽ പാർട്ടിക്കാരെ നിയമിച്ചുവെന്നാണ് ആരോപണം. നിയമനങ്ങൾ റദ്ദാക്കി സർക്കാർ സമഗ്രാന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം നിയമപരമായി നീങ്ങുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.

ഒരിടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും നിയമന വിവാദം ഉയരുന്നത്. ആയുഷ് വകുപ്പിന് കീഴിൽ ഡോക്ടർമാർ മുതൽ താഴേക്കുളള വിവിധ തസ്തികകളിൽ 900 ത്തോളം പിൻവാതിൽ നിയമനം നടന്നുവെന്നാണ് യൂത്ത് ലീഗ് ആരോപണം. നിയമനം നേടിയവരുടെ പേര് വിവരവും അവരുടെ പാർട്ടി പശ്ചാത്തലവും ഉൾപ്പെടെ പി കെ ഫിറോസ് പുറത്തുവിട്ടു

 

ഈ നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പി കെ ഫിറോസ്, സർക്കാർ സമഗ്രാന്വേഷണത്തിന് തയ്യാറാകണമെന്നും കൂട്ടിച്ചേർത്തു. അല്ലാത്തപക്ഷം വിഷയത്തിൽ രാഷ്ട്രീയ പോരാട്ടത്തിനൊപ്പം നിയമ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

പിൻവാതിൽ നിയമനം നേടിയവരുടെ യോഗ്യതയിൽ സംശയമുണ്ടെന്നും പി കെ ഫിറോസ് കൂട്ടിച്ചേർത്തു. ആരോഗ്യമേഖലയിലെ പിൻവാതിൽ നിയമനം ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.