മലപ്പുറത്ത് ഇത്തവണയും പ്ലസ് വൺ സീറ്റ് ക്ഷാമം; 20,000 കുട്ടികൾക്ക് സീറ്റില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.ഇതിനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. മലപ്പുറം ജില്ലയിലാണ് സീറ്റുകള്‍ കുറയാന്‍ സാധ്യത. ഇതുസംബന്ധിച്ച്‌ താലുക്ക് തലത്തില്‍ പഠനം നടത്തുമെന്നും എസ്.എസ്.എല്‍.സി ജയിച്ച എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ കാര്യങ്ങള്‍ ക്രമീകരിക്കും. കഴിഞ്ഞ വര്‍ഷം സീറ്റുകളും ബാച്ചുകളും വര്‍ധിപ്പിച്ചിരുന്നു. ഇക്കുറിയും സീറ്റുകളും ബാച്ചുകളും വര്‍ധിപ്പിക്കാനുള്ള നടപടിയുണ്ടാകും. ഇതിന് മന്ത്രിസഭ യോഗത്തിന്റെ കൂടി അനുവാദം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കാര്‍ത്തികേയന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് അത് നിങ്ങള്‍ കണ്ടിട്ടുണ്ടോയെന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. കാണാത്ത കാര്യങ്ങളെ കുറിച്ച്‌ ചോദിക്കരുതെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരെ ഉപദേശിച്ചു.ഹയര്‍സെക്കന്‍ഡറി ബാച്ചുകളുടെ പുനഃക്രമീകരണം, അധിക ബാച്ചുകളുടെ ആവശ്യകത, ഏകജാലക പ്രവേശന മാനദണ്ഡങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്നിവ പഠിച്ച്‌ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കലായിരുന്നു കാര്‍ത്തികേയന്‍ കമ്മിറ്റിയുടെ ദൗത്യം.

മലബാര്‍ മേഖലയിലെ ജില്ലകള്‍ അഭിമുഖീകരിക്കുന്ന പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി അവസാനിപ്പിക്കാന്‍ 150 പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്നാണ് കമ്മിറ്റിയുടെ മുഖ്യ നിര്‍ദേശങ്ങളിലൊന്ന്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് അധിക ബാച്ചുകള്‍ അനുവദിക്കാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍, ഇത് നടപ്പാക്കുന്നതിനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല.