Fincat

ശമ്ബള പരിഷ്കരണ കുടിശ്ശിക: രണ്ടാം ഗഡുവും പി.എഫില്‍ നല്‍കുന്നത് നീട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്ബള പരിഷ്കരണ കുടിശ്ശികയുടെ രണ്ടാം ഗഡുവും പി.എഫ് അക്കൗണ്ടിലേക്ക് നല്‍കുന്നത് നീട്ടി സര്‍ക്കാര്‍ ഉത്തരവ്.

രൂക്ഷമായ സാമ്ബത്തികപ്രതിസന്ധിയാണ് തീരുമാനത്തിന് കാരണമെന്നാണ് ഉത്തരവില്‍ ധനവകുപ്പ് വിശദീകരിക്കുന്നത്.

2019 മുതല്‍ 2021 വരെയുള്ള ശമ്ബള പരിഷ്‌കരണ കുടിശ്ശിക നാലു ഗഡുക്കളായി പി.എഫില്‍ ലയിപ്പിക്കുമെന്നാണ് തീരുമാനം. ഈ ഉത്തരവ് പ്രകാരം ആദ്യ ഗഡു 2023 ഏപ്രില്‍ ഒന്നിനും രണ്ടാം ഗഡു ഒക്ടോബര്‍ ഒന്നിനും മൂന്നാം ഗഡു 2024 ഏപ്രില്‍ ഒന്നിനും നാലാം ഗഡു ഒക്ടോബര്‍ ഒന്നിനും പി.എഫില്‍ ലയിക്കുമെന്നായിരുന്നു വ്യവസ്ഥ. ഇതില്‍ ഒന്നാം ഗഡു നല്‍കേണ്ട സമയത്ത് സാമ്ബത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി തീരുമാനം നീട്ടിവെച്ചിരുന്നു. സാമ്ബത്തിക പ്രതിസന്ധിയില്‍ അയവ് വന്നിട്ടില്ലെന്ന് സൂചിപ്പിച്ചാണ് രണ്ടാം ഗഡുവിന്‍റെ പി.എഫ് ലയനം ‘ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ’ നീട്ടിവെച്ച്‌ ഉത്തരവിറക്കിയത്. ഇതോടെ, തുടര്‍ ഗഡുക്കളുടെ കാര്യവും അനിശ്ചിതത്വത്തിലായി. ശമ്ബള പരിഷ്കരണ കുടിശ്ശിക പണമായി നാല് ഘട്ടമായി നല്‍കുമെന്നായിരുന്നു ആദ്യം സര്‍ക്കാര്‍ വാഗ്ദാനം.

പിന്നീട്, ഉത്തരവിറങ്ങിയപ്പോള്‍ നാല് ഗഡുവായി പി.എഫില്‍ ലയിപ്പിക്കുമെന്നായി. 2022-23 വര്‍ഷത്തെ ലീവ് സറണ്ടര്‍ പി.എഫില്‍ ലയിപ്പിച്ചിട്ടുണ്ട്.

അതേസമയം 2027 ലേ ഇത് പിൻവലിക്കാനാകൂ. ഡി.എ കുടിശ്ശിക ആറുഗഡുക്കളാണ് ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. പി.എഫില്‍ കുടിശ്ശിക നല്‍കുന്നത് നീട്ടിവെച്ച തീരുമാനത്തില്‍ ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധത്തിലാണ്.