ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പള്ളി വികാരി അറസ്റ്റില്‍

കാസര്‍കോട്: ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ പള്ളി വികാരിയെ കാസര്‍കോട് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു.മംഗളൂരുവില്‍ താമസിക്കുന്ന ജേജിസ് ആണ് പിടിയിലായത്. ട്രെയിനിലെ ജനറല്‍ കമ്ബാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു സംഭവം.

ശനിയാഴ്‌ച രാവിലെ എട്ടുമണിക്ക് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട എഗ്മോര്‍ എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. മലപ്പുറം സ്വദേശിനിയായ 34 വയസുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. ട്രെയിൻ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷൻ വിട്ടപ്പോള്‍ മംഗളൂരു ബണ്ട്വാളില്‍ താമസിക്കുന്ന മലയാളിയായ ജേജിസ് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. 48 വയസുകാരനായ ഇയാള്‍ കോയമ്ബത്തൂരില്‍ പള്ളി വികാരിയാണ്. യാത്രയില്‍ യുവതിക്കൊപ്പം മറ്റൊരു കമ്ബാര്‍ട്ട്മെന്റില്‍ ഭര്‍ത്താവും ഉണ്ടായിരുന്നു. സംഭവം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെ രക്ഷപ്പെടാൻ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച്‌ കണ്ണൂര്‍ റെയില്‍വേ പൊലീസില്‍ എല്‍പ്പിച്ചു. പിന്നീട് ഇയാളെ കാസര്‍കോട് റെയില്‍വേ പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് സ്റ്റേഷൻ ജാമ്യത്തില്‍ ഇയാളെ വിട്ടയച്ചു.