യൂറിയ തേടി കര്‍ഷകരുടെ നെട്ടോട്ടം

കോട്ടയം: യൂറിയ തേടി നെല്‍കര്‍ഷകരുടെ നെട്ടോട്ടം. കര്‍ഷകരെ പ്രതിസന്ധിയിലാക്കി യൂറിയ വളത്തിന് വൻ ക്ഷാമം. ഞാറുനട്ട് പത്തു ദിവസത്തിനുള്ളില്‍ ആദ്യവളം നല്‍കണമെന്ന് കര്‍ഷകര്‍ പറയുന്നു.

30 ദിവസമാകുമ്ബോള്‍ നെല്‍ച്ചെടികള്‍ക്ക് രണ്ടാമത്തെ വളമായി യൂറിയയും പൊട്ടാഷും നല്‍കണം. ഇത് തെറ്റിയാല്‍ ചെടികളുടെ വളര്‍ച്ചയെ ബാധിക്കും. വിളവു കാര്യമായി കുറയുകയും ചെയ്യും. എന്നാല്‍, യൂറിയ കിട്ടാനില്ലാത്തതിനാല്‍ വളപ്രയോഗം നടത്താൻ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് കര്‍ഷകര്‍. മുൻ വര്‍ഷങ്ങളിലും യൂറിയക്ക് ക്ഷാമം അനുഭവപ്പെടുന്നത് പതിവായിരുന്നു. കര്‍ഷകര്‍ നിരന്തരം പരാതികളും പ്രതിഷേധങ്ങളും ഉയര്‍ത്തിയശേഷമായിരുന്നു വളം ലഭിച്ചിരുന്നത്. എന്നാല്‍, ഇത്തവണ പുഞ്ചകൃഷിയുടെ തുടക്കത്തില്‍തന്നെ കര്‍ഷകരെ പ്രതിസന്ധിയിലാക്കി യൂറിയ ക്ഷാമം അനുഭവപ്പെടുകയാണ്.

ഏറെ പ്രതിസന്ധികള്‍ കടന്ന് കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് ഇത് വലിയ തിരിച്ചടിയായി. കര്‍ഷകര്‍ക്കായി പ്രധാനമന്ത്രിയുടെ പുതിയ പാക്കേജില്‍ 242 രൂപക്ക് യൂറിയ ലഭ്യമാക്കുന്നതിനായി അനുമതി നല്‍കിയിരുന്നു. ഇതു കൂടാതെ, സള്‍ഫര്‍ പൂശിയ യൂറിയ (യൂറിയ ഗോള്‍ഡ്) അവതരിപ്പിക്കാനും പുതിയ പാക്കേജില്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, വളമാത്രം കിട്ടാനില്ലെന്ന് കര്‍ഷകര്‍ പറയുന്നു. നിലവില്‍ ആവശ്യമായ വളങ്ങളുടെ പകുതി ലോഡ് പോലും സംസ്ഥാനത്തേക്ക് എത്താത്ത സ്ഥിതിയാണ്. കൃത്യമായ അലോട്ട്‌മെന്‍റ് നല്‍കുന്നതില്‍ കൃഷി വകുപ്പിന്‍റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയും ക്ഷാമത്തിന് ഇടയാക്കുന്നതായി ആക്ഷേപമുണ്ട്. രാസവളങ്ങളില്‍ പൊട്ടാഷിനും യൂറിയക്കുമാണു ജില്ലയില്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. ഇതിനിടെ കീടനാശിനികള്‍ക്ക് വില വര്‍ധിച്ചതും പ്രതിസന്ധിയായി. നെല്‍കൃഷി കൂടാതെ കൈത, കപ്പ, വാഴ, റബര്‍ എന്നിവക്കും യൂറിയ ഉപയോഗിക്കുന്നുണ്ട്. സര്‍ക്കാര്‍ സബ്സിഡിയോടെയാണ് യൂറിയ കര്‍ഷകര്‍ക്ക് നല്‍കുന്നത്. നേരത്തേ ഇത് പ്ലൈവുഡ് ഫാക്ടറികളിലേക്ക് കടത്തുന്നതായി ആക്ഷേപമുണ്ടായിരുന്നു. ഇതിനെതിരെ വൻ പ്രതിഷേധമുയര്‍ന്നതോടെ പരിശോധന നടത്തിയെങ്കിലും പിന്നീട് നിലച്ചു.

തുടക്കത്തില്‍തന്നെ യൂറിക്ക് ക്ഷാമം അനുഭവപ്പെടുന്നത് ജില്ലയുടെ കാര്‍ഷികമേഖലക്ക് വലിയ തിരിച്ചടിയാകുമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ല സെക്രട്ടറി എബി ഐപ് പറഞ്ഞു. എത്രയും വേഗം ക്ഷാമം പരിഹരിക്കാൻ നടപടിവേണം. യൂറിയ പൂഴ്തിവെക്കാൻ ശ്രമിക്കുന്നതായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാല്‍നൂറ്റാണ്ടായി തരിശുകിടന്ന ഭൂമിയില്‍ ഇനി പച്ചപ്പ്

ചങ്ങനാശ്ശേരി: കാല്‍നൂറ്റാണ്ടായി തരിശുകിടന്ന പായിപ്പാട് പഞ്ചായത്തിലെ തെറ്റിച്ചാല്‍കുടി-ചാത്തങ്കരി പാടശേഖരം നെല്‍കൃഷിക്കൊരുങ്ങി. കൃഷി വകുപ്പിന്‍റെയും പഞ്ചായത്തിന്‍റെയും സഹായത്തോടെ അഗ്രോ അസോസിയേഷനാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. 35 ഏക്കര്‍ വരുന്ന പാടശേഖരത്തിലെ വിതയുടെ ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ നിര്‍വഹിച്ചു.

പായിപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി. മോഹനൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം സിബിച്ചൻ ഒട്ടത്തില്‍, ഫാ. ജോമോൻ കടപ്രാക്കുന്നില്‍, പാടശേഖര സമിതി സെക്രട്ടറി ബേബിച്ചൻ ഉപ്പിണിയില്‍, പായിപ്പാട് കൃഷി ഓഫിസര്‍ ഗൗതം എന്നിവര്‍ സംസാരിച്ചു.