എത്ര ശ്രമിച്ചാലും ന്യായ് യാത്രയെ തടയാനാകില്ല; അസം മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്‌ രാഹുല്‍ ഗാന്ധി

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്ര തടഞ്ഞ അസം സർക്കാറിന്‍റെയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെയും നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.എത്ര ശ്രമിച്ചാലും ന്യായ് യാത്രയെ തടയാനാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ഏറ്റവും അഴിമതിക്കാരായ മുഖ്യമന്ത്രിമാരില്‍ ഒരാളാണ് ഹിമന്ത ബിശ്വ ശർമ. അസം നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും അതു തന്നെയാണ്. അസം മുഖ്യമന്ത്രി ചെയ്യുന്ന കാര്യങ്ങളെല്ലാം ന്യായ് യാത്രക്ക് ഗുണകരമായി ഭവിക്കുന്നതാണ് കാണുന്നത്. യാത്രക്ക് ഞങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത പ്രചാരമാണ് മുഖ്യമന്ത്രി നേടിതന്നത്.

നിലവിലെ സാഹചര്യത്തില്‍ അസമിലെ ഏറ്റവും വലിയ പ്രശ്നം ന്യായ് യാത്രയാണെന്ന് തോന്നുന്നു. ക്ഷേത്രവും കോളജുകളും സന്ദർശിക്കാൻ പോലും അധികൃതർ അനുമതി നല്‍കുന്നില്ല. അതാണ് അവരുടെ ശൈലി. ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍, ഞങ്ങളെ ഭയപ്പെടുത്താൻ അവർക്ക് കഴിയില്ല -രാഹുല്‍ വ്യക്തമാക്കി.

ജനങ്ങളെ കാണുന്നത് തടയാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരമാണ് ഈ നടപടികള്‍. ഇതെല്ലാം മറികടന്ന് നിർഭയമായി ന്യായ് യാത്ര മുന്നോട്ട് പോവുകയാണെന്ന് രാഹുല്‍ ഗാന്ധി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.