തുഞ്ചൻപറമ്ബില്‍ എഴുത്തും എഴുത്തുകാരെയും അറിഞ്ഞ് വിദ്യാരംഗം വിദ്യാര്‍ഥികള്‍

അങ്ങാടിപ്പുറം: മലയാളത്തിലെയും ഇതര ഭാഷകളിലെയും എഴുത്തുകാരെ പരിചയപ്പെട്ടും എഴുത്തിന്റെ മധുരം നുണഞ്ഞും പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികള്‍.

തിരൂർ തുഞ്ചൻപറമ്ബില്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനെത്തിയ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകർക്ക് പ്രമുഖ എഴുത്തുകാരുമായുള്ള കൂടിക്കാഴ്ച നവ്യാനുഭവമായി. എം.ടി.യും എം.എൻ. കാരശ്ശേരിയും ഉള്‍പ്പെടെയുള്ള പ്രമുഖർക്കൊപ്പം സമയം ചെലവഴിച്ചും എഴുത്ത്, വായന അനുഭവങ്ങള്‍ കേട്ടും സംശയങ്ങള്‍ ചോദിച്ചറിഞ്ഞും കുട്ടികള്‍ ‘സാഹിത്യസദ്യ’ ഉണ്ടു.

‘വയലും പുഴയും കാടും മനസ്സില്‍ നിറയണം. വായനയോളം വലുതായി ഒന്നുമില്ല’- എം.ടി. കുട്ടികളെ ഓർമിപ്പിച്ചു. മാതൃഭാഷയില്‍ നന്നായി സംസാരിക്കാനും എഴുതാനും പഠിക്കണം. അമ്മയെ മറക്കുന്ന സംസ്കാരം നമുക്കുവേണ്ട. -എം.എൻ. കാരശ്ശേരി പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസ റാവു, എം.ആർ. രാഘവ വാരിയർ, ആലങ്കോട് ലീലാകൃഷ്ണൻ, കെ.പി. രാമനുണ്ണി, ഡോ.സി.ആർ. പ്രസാദ്, കെ.സി. നാരായണൻ, ഡോ. ടി.കെ. സന്തോഷ് കുമാർ, മണമ്ബൂർ രാജൻ ബാബു, നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി തുടങ്ങിയവരുമായും സൗഹൃദം പങ്കുവച്ചാണ് തുഞ്ചൻ ഉത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ മടങ്ങിയത്.

എഴുത്താണി എഴുന്നള്ളിപ്പിലും പങ്കാളികളായി. വിദ്യാരംഗം കണ്‍വീനർ മനോജ് വീട്ടുവേലിക്കുന്നേല്‍, അധ്യാപിക ദില്‍ന സില്‍വിയ, വിദ്യാരംഗം ഭാരവാഹികളായ ജിയ മരിയ റോസ്, പി. ലിബ വഹാബ്, എഡ്വിൻ ജോസി, അശ്വിൻ അജീഷ്, എം.ബി.ദിയ, റോയ്സ് പോള്‍സണ്‍ തുടങ്ങിയവർ നേതൃത്വം നല്‍കി.