‘ആഹാരം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു’; 43കാരന് 14 വര്‍ഷം തടവ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും. നേമം വില്ലേജില്‍ പാപ്പനംകോട് എസ്റ്റേറ്റ് വാര്‍ഡില്‍ 43 വയസുകാരന്‍ മുജീബ് റഹ്‌മാനെയാണ് 14 വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴ ഒടുക്കുന്നതിനും കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്.പിഴ ഒടുക്കില്ലെങ്കില്‍ ആറുമാസ അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാവ് ആശുപത്രിയിലുള്ള സഹോദരിയെ കാണുന്നതിന് പോയ സമയം സ്‌കൂള്‍ വിട്ടുവന്ന അതിജീവിതയെ തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന പ്രതി ക്രൂരമായി ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്. വീട്ടില്‍ ആരുമില്ലാത്തതിനാല്‍ ആഹാരം നല്‍കാമെന്ന് പറഞ്ഞ് പ്രതിയുടെ വീട്ടിലെത്തിച്ച ശേഷമായിരുന്നു പീഡനം. വിവരം പുറത്തു പറഞ്ഞാല്‍ നഗ്‌ന ദൃശ്യങ്ങള്‍ പുറത്തുവിടും എന്ന് പറഞ്ഞ് പ്രതി അതിജീവിതയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞ് പ്രതിയുടെ ഭാര്യ മൊബൈല്‍ ഫോണില്‍ ചിത്രം കാണുകയും തുടര്‍ന്ന് അതിജീവിതയുടെ മാതാവിനെ കാണിക്കുകയും ചെയ്തു. തുടര്‍ന്നാണ് അതിജീവിതയുടെ മാതാവ് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി, കൂട്ടുകാരന്റെ വീട്ടിലെത്തിച്ച്‌ ബലാത്സംഗം; പ്രതിക്ക് 37 വര്‍ഷം കഠിനതടവ്

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 37 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ച്‌ ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. മതിലകം പൊന്നാംപടി വട്ടംപറമ്ബില്‍ അലി അഷ്‌കറി(24)നെയാണ് ജഡ്ജി അന്യാസ് തയ്യില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കേസില്‍ പിഴ അടക്കാത്ത പക്ഷം ഒരു വര്‍ഷവും 8 മാസവും കൂടി തടവ് അനുഭവിക്കണം.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി സുഹൃത്ത് താമസിച്ചിരുന്ന വീട്ടില്‍ വെച്ചും, പ്രതിയുടെ വീട്ടില്‍ വെച്ചും പല തവണ ബലാത്സംഗം ചെയ്തു എന്നാണ് കേസ്. 2021 നവംബര്‍ 27-നാണ് അലി അഷ്‌കര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വാടാനപ്പള്ളി എസ്‌ഐ വിവേക് നാരായണന്‍ കെഎഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഇന്‍സ്പെക്ടര്‍ എസ്.ആര്‍.സനീഷ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.