ഇരട്ടക്കൊല: ഒരു കൊലപാതകത്തിനുകൂടി മുഖ്യപ്രതി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി നിതീഷ് മറ്റൊരു കൊലപാതകത്തിനുകൂടി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍.

കൊല്ലപ്പെട്ട വിജയന്‍റെ ഭാര്യ സുമയെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറഞ്ഞു. 2024 ഏപ്രില്‍ 15ന് സുമയുടെ ആയുസ്സ് അവസാനിക്കുമെന്നാണ് പൂജാരിയായ നിതീഷ് അവരെ വിശ്വസിപ്പിച്ചിരുന്നതെന്ന വിവരമാണ് ചോദ്യംചെയ്യലില്‍ പുറത്തുവന്നത്.

സുമയെ കൊലപ്പെടുത്താൻ തീരുമാനിച്ചശേഷമാണ് നിതീഷ് അവരോട് ഇങ്ങനെ പറഞ്ഞതായി കരുതുന്നത്. പിന്നീട് നിതീഷ് പറയുന്നത് അതേപടി അനുസരിച്ചായിരുന്നു അവരുടെ ജീവിതമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മന്ത്രവാദത്തിലൂടെ വിജയന്‍റെയും കുടുംബത്തിന്‍റെയും വിശ്വാസം ആർജിച്ചശേഷം നിതീഷാണ് കുടുംബാംഗങ്ങളെ നിയന്ത്രിച്ചിരുന്നത്.

സുമയെയും മകളെയും വീട്ടില്‍നിന്ന് പുറത്തിറക്കാതെ പാർപ്പിച്ചശേഷം കാര്യമായ ഭക്ഷണംപോലും നല്‍കിയിരുന്നില്ലെന്നാണ് ചോദ്യംചെയ്യലില്‍ ഇവർ വെളിപ്പെടുത്തിയത്. രാവിലെ ഗോതമ്ബ് ദോശയും വൈകീട്ട് ഒരുതവി റേഷനരിയുടെ കഞ്ഞിയുമായിരുന്നത്രേ നിതീഷ് കഴിക്കാൻ നല്‍കിയിരുന്നത്.

വാടകക്ക് താമസിച്ചിരുന്ന വീട്ടില്‍നിന്ന് പൊലീസ് ഇവരെ കണ്ടെത്തുമ്ബോള്‍ ശാരീരികമായി ഏറെ അവശതയിലായിരുന്നു സുമ. നിതീഷ് മാംസം ഉള്‍പ്പെടെ ഭക്ഷണം ദിവസവും കഴിച്ചിരുന്നതായി സുമ പൊലീസിനോട് പറഞ്ഞു. സുമയുടെ മകള്‍ക്ക് നല്ല ഭക്ഷണം നല്‍കിയിരുന്നു. സുമയെയും മകൻ വിഷ്ണുവിനെയും ഉള്‍പ്പെടെ അപായപ്പെടുത്തി വിജയന്റെ മകളുമായി കടക്കാനായിരുന്നോ നിതീഷിന്റെ ശ്രമമെന്നും പൊലീസ് സംശയിക്കുന്നു.

വിഷ്ണുവിനെ തുടരെ കേസില്‍പെടുത്താനും നിതീഷ് ശ്രമിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. വിഷ്ണുവിനെ ഉപയോഗിച്ച്‌ നിതീഷ് കാഞ്ചിയാറിലും പരിസരപ്രദേശത്തും നിരവധി മോഷണം നടത്തിയിരുന്നു. അത്തരത്തില്‍ കട്ടപ്പനയിലെ വർക്ക്ഷോപ്പില്‍ മോഷണത്തിനിടെയാണ് വിഷ്ണു പിടിയിലായത്.

ഇതേതുടർന്നാണ് വിജയനെയും ഇദ്ദേഹത്തിന്റെ മകളുടെ ആണ്‍കുഞ്ഞിനെയും നിതീഷ് കൊലപ്പെടുത്തിയ വിവരം പുറത്തറിഞ്ഞത്. മേരികുളം, ലബ്ബക്കട എന്നിവിടങ്ങളില്‍ ഉള്‍പ്പെട്ട വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ നടന്ന മോഷണങ്ങളിലും ഇവരുടെ പങ്ക് പൊലീസ് സംശയിക്കുന്നുണ്ട്.