‘സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസിലേക്ക് ഒഴുക്കിവിടുന്നു’; റിസോര്‍ട്ടുകള്‍ക്കെതിരെ നാട്ടുകാര്‍

ഇടുക്കി: വെള്ളത്തൂവലില്‍ റിസോര്‍ട്ടുകളിലെ സെപ്റ്റിക് ടാങ്ക് മാലിന്യം കുടിവെള്ള സ്രോതസിലേക്ക് ഒഴുക്കിവിടുന്നുവെന്ന പരാതിയുമായി നാട്ടുകാര്‍.നൂറിലധികം കുടുംബങ്ങള്‍ പരാതിപ്പെട്ടതോടെ പഞ്ചായത്തും ആരോഗ്യ വകുപ്പും പരിശോധന തുടങ്ങി. ഉദ്യോഗസ്ഥര്‍ റിസോര്‍ട്ട് ഉടമകളെ സഹായിക്കുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നുമാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.

വരള്‍ച്ച കടുത്തതിനാല്‍ കുടിവെള്ള ക്ഷാമം നേരിടുന്ന ഇടുക്കിയിലെ പഞ്ചായത്തുകളില്‍ ഒന്നാണ് വെള്ളത്തൂവല്‍. ഇതിനിടെയാണ് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ റിസോര്‍ട്ടുകള്‍ ചെറിയ കുഴിയുണ്ടാക്കി അതില്‍ മാലിന്യങ്ങള്‍ സംഭരിച്ച്‌ രാത്രിയില്‍ തോടിലൂടെ മുതിരപുഴയാറിലേക്ക് ഒഴുക്കിവിടുന്നത്. ആറിന്‍റെ തീരത്ത് ജലനിധിയുടെ അഞ്ച് കുടിവെള്ള പദ്ധതികളാണുള്ളത്. കുഞ്ചിത്തണ്ണി, മേരിലാന്‍റ്, ഈട്ടിസിറ്റി, വെള്ളത്തൂവല്‍ തുടങ്ങിയ ഇടങ്ങളില്‍ ആയിരത്തിലധികം കുടുംബങ്ങളുടെ കുടിവെള്ള ആശ്രയം. ഇതെല്ലാം മലിനമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥര്‍ സാമ്ബത്തിക താല്‍പര്യത്തോടെ റിസോര്‍ട്ട് ഉടമകളെ സഹായിക്കുന്നുവെന്ന പരാതിയും ഇവർക്കുണ്ട്.

നൂറിലധികം കുടുംബങ്ങള്‍ പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചിട്ടുണ്ട്. പഞ്ചായത്തിലെയും ആരോഗ്യ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധനയും നടത്തി. കുടിവെള്ള സ്രോതസ് മലിനമാക്കിയവർക്ക് എതിരെ നടപടിയെടുക്കുമെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. റിസോര്‍ട്ട് ഉടമകളെ സഹായിക്കുന്നുവെന്ന ആരോപണം ഇവര്‍ നിക്ഷേധിച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.