പോക്സോ കേസില്‍ അകത്തായിട്ടും പഠിച്ചില്ല, 9 വയസുകാരിയെ ചൂഷണം ചെയ്തു; 44 കാരന് ഇത്തവണ 93 വര്‍ഷം കഠിന തടവ്, പിഴയും

പെരിന്തല്‍മണ്ണ: മലപ്പുറത്ത് പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി മറ്റൊരു കേസില്‍ വീണ്ടും ജയിലിലേക്ക്. 13 വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ നാലു വർഷം കഠിനതടവിനും 10,000 രൂപ പിഴ അടയ്‌ക്കാനും ശിക്ഷ വിധിച്ച പ്രതിയെയാണ് മറ്റൊരു കേസില്‍ ശിക്ഷിച്ചത്.ഇത്തവണ ഒൻപതു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയ കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. കേസില്‍ പ്രതിക്ക് 93 വർഷം കഠിന തടവും 3.05 ലക്ഷം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

പുലാമന്തോള്‍ വടക്കൻ പാലൂർ വെങ്കിട്ട വീട്ടില്‍ മുഹമ്മദ് റഫീഖിനെ (44) ആണ് പെരിന്തല്‍മണ്ണ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2020 മുതല്‍ പെണ്‍കുട്ടിയെ ലൈംഗിക ആക്രമണത്തിന് വിധേയമാക്കിയതായാണ് കുറ്റം. പ്രതി പിഴ അടച്ചാല്‍ 3 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ മൂന്നുവർഷവും രണ്ടുമാസവും അധികതടവും അനുഭവിക്കണം. പെരിന്തല്‍മണ്ണ പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന എ കെ ശ്രീജിത്ത് ഇൻസ്പെക്ടർ ആയിരുന്നു സജിൻ ശശി എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്വപ്ന പി പരമേശ്വരൻ കേസില്‍ ഹാജരായി. പ്രോസിക്യൂസൻ തെളിവിലേക്കായി ഒമ്ബത് സാക്ഷികളെ വിസ്തരിച്ചു, ആകെ 16 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷൻ ലൈസൻ വിങ്ങിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ സൗജത്ത് പ്രോസിക്യൂസറെ സഹായിച്ചു. ശിക്ഷ വിധിക്ക് ശേഷം പ്രതിയെ തവനൂർ സെൻട്രല്‍ ജയിലിലേക്ക് അയച്ചു.