14 കാരിയെ പീഡിപ്പിച്ച അച്ഛന് 139 വര്‍ഷം കഠിനതടവ്, പീഡനം മറച്ച അമ്മയ്ക്കും മുത്തശിക്കും പിഴ

പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ പതിനാലു വയസുകാരിയായ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ അച്ഛന് 139 വര്‍ഷം കഠിനതടവ്.പരപ്പനങ്ങാടി അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. 5 ലക്ഷം പിഴയും അടക്കണം. സംഭവം മറച്ചു വെച്ചതിന് പെണ്‍കുട്ടിയുടെ അമ്മയും മുത്തശ്ശിയും 10,000 രൂപ വീതം പിഴയടക്കാനും പ്രത്യേക കോടതി ജഡ്ജി ഫാത്തിമാ ബീവിവിധിച്ചു.

തിരൂരങ്ങാടി പൊലീസ് 2020 മെയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 2020 മെയ് 21നാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ പിതാവ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. 14 വയസുള്ള പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ പിതാവിന് വിവിധ വകുപ്പുകളിലായാണ് 139 വര്‍ഷം കഠിനതടവ് വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷമാ മാലിക് ഹാജരായി.

അതേസമയം മറ്റൊരു കേസില്‍ 14 വയസ്സായ മകളെ പീഡിപ്പിച്ച കേസില്‍ 48കാരനായ അച്ഛന് 14 വർഷം കഠിനതടവും 20,000 രൂപ പിഴയും. തിരുവനന്തപുരത്ത് നടന്ന സംഭവത്തില്‍ അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ. രേഖ വിധിയില്‍ പറയുന്നു. 2023 ഫെബ്രുവരിയില്‍ ഒരു ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

2020ലെ കൊവിഡ് കാലത്തും പ്രതി നിരന്തരം പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. കുട്ടിയുടെ സഹോദരനും സഹോദരിയും തമിഴ്നാട്ടില്‍ ആയതിനാല്‍ സംഭവസമയത്ത് വീട്ടില്‍ ആരും വീട്ടിലുണ്ടായിരുന്നില്ല. പീഡനത്തിന് പുറമെ പ്രതി നിരന്തരം കുട്ടിയെ മർദ്ദിക്കുകയും ഒരു തവണ കുട്ടിയുടെ കൈ തല്ലി ഒടിക്കുകയും ചെയ്തതയായി പിന്നീട് കണ്ടെത്തി. പരാതി നല്‍കിയാല്‍ സംരക്ഷിക്കാൻ മാറ്റാരുമില്ലാത്തതിനാല്‍ കുട്ടി വിവരം പുറത്തു പറഞ്ഞില്ല. പീഡനം വർധിച്ചപ്പോള്‍ മറ്റ് നിവൃത്തിയില്ലാതെ കുട്ടി കൂട്ടുകാരികളോട് വിവരം പറഞ്ഞു. ഇവർ സ്കൂള്‍ അധ്യാപികയെ കാര്യം ധരിപ്പിച്ചു. സ്കൂളിലെ അധ്യാപകരാണ് പേരൂർക്കട സ്റ്റേഷനില്‍ പരാതി നല്‍കിയത്.