യൂട്യൂബ് വ്‌ളോഗര്‍മാരെ.. ശ്രദ്ധിച്ചില്ലെങ്കില്‍ യൂട്യൂബ് പിണങ്ങും; പണി കിട്ടുന്നത് ഇങ്ങനെ

തിരുവനന്തപുരം: അടുത്തിടെ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനത്തില്‍ സ്വിമ്മിങ് പൂളുണ്ടാക്കി യാത്ര ചെയ്തതിന് വ്ലോഗർ സഞ്ജു ടെക്കിക്കും സംഘത്തിനുമെതിരായി കർശന നടപടിയുണ്ടായിരുന്നു.തുടർന്ന് ഇത്തരം വിഡിയോകളെ യൂട്യൂബ് സപ്പോർട്ട് ചെയ്യുമോ എന്ന ചർച്ചകളും പിന്നാലെ നടന്നു. സത്യമിതാണ്. ഒരു യുട്യൂബ് ക്രിയേറ്ററിന് വിഡിയോയില്‍ അവതരിപ്പിക്കാൻ അനുവാദമില്ലാത്ത ചില ഉള്ളടക്കങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതിരുന്നാല്‍ സ്ട്രൈക്ക് ലഭിക്കാനിടയുണ്ട്.

90 ദിവസത്തിനുള്ളില്‍ മൂന്ന് സ്‌ട്രൈക്കുകള്‍ വരെ ലഭിച്ചാല്‍ യുട്യൂബ് ചാനല്‍ ഇല്ലാതായേക്കും. നിശ്ചിത സമയപരിധിക്കുള്ളിലെ സ്ട്രൈക്കുകളുടെ എണ്ണം അനുസരിച്ചാണ് പരിമിതികളെ നേരിടേണ്ടി വരിക.ചില സമയത്ത് ഗുരുതരമായ സ്ട്രൈക്കുകള്‍ ഉണ്ടായില്ലെങ്കിലും ചാനല്‍ അവസാനിപ്പിക്കേണ്ടി വന്നേക്കാം. ഔദ്യോഗിക തലത്തിലുള്ള ഇടപെടലുകളും വിഡിയോകള്‍ നിയന്ത്രിക്കുന്നതിന് കാരണമാകാറുണ്ട്.

ആദ്യത്തെ സ്ട്രൈക്ക് ലഭിക്കുക വീഡിയോകള്‍, ലൈവ്സ്ട്രീമുകള്‍ എന്നിവ അപ്‌ലോഡ് ചെയ്യുന്നതിന് ഒരാഴ്ചത്തെ നിയന്ത്രണം വരുത്തിക്കൊണ്ടാണ്. രണ്ടാമത്തെ സ്ട്രൈക്ക് ലഭിക്കുക കണ്ടന്റ് അപ്‌ലോഡ് ചെയ്യുന്നതിന് രണ്ടാഴ്ചത്തെ നിയന്ത്രണം വരുത്തിയാകും. 90 ദിവസത്തിനുള്ളില്‍ മൂന്നാമത്തെ സ്ട്രൈക്ക് ലഭിച്ചാല്‍ ചാനല്‍ അവസാനിപ്പിക്കേണ്ടി വരും.

ഹാനികരമോ അപകടകരമോ ആയ പ്രവ്യത്തികള്‍, ചലഞ്ചുകള്‍, പ്രാങ്ക് വീഡിയോ കണ്ടന്റുകള്‍, നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിഡിയോകള്‍ എന്നിവയൊക്കെ യുട്യൂബ് പോളിസിക്കു വിരുദ്ധമായി വരുന്നവയാണ്. ഡ്രൈവർക്കോ മറ്റുള്ളവർക്കോ ഗുരുതരമായ പരിക്ക്, മരണം എന്നിവ ഉണ്ടാകാൻ തക്ക വിധത്തില്‍ മോട്ടോർവാഹനം ഉപയോഗിക്കുന്നതും ഇക്കൂട്ടത്തില്‍പ്പെടും.

കുട്ടികളെ ഉപദ്രവിക്കല്‍, ലൈംഗികത, നഗ്നത, സ്വയം ഉപദ്രവിക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളും യൂട്യൂബ് നിരോധിച്ചിട്ടുണ്ട്. യുട്യൂബ് സെൻസിറ്റീവായി കണക്കാക്കുന്ന ചില കണ്ടന്റുകളില്‍ സ്പാം, ഓഫ്-സൈറ്റ് റീഡയറക്ഷൻ, വേഗത്തില്‍ സമ്ബന്നരാകാനുള്ള സ്കീമുകള്‍‌, ഹാനികരമായ ലിങ്കുകള്‍, റീപ്പിറ്റഡ് കണ്ടന്റ് എന്നിവയുള്‍പ്പെടും.