തൃശൂരിനെ ഹൃദയത്തില്‍ വെച്ച്‌ പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ഗോപി; പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി റോഡ് ഷോ

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂർ മണ്ഡലത്തില്‍ വിജയിച്ച ബിജെപി നേതാവ് സുരേഷ് ഗോപിയുടെ റോഡ് ഷോ ആരംഭിച്ചു.വിദ്യാർഥി കോർണറില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ നിരവധി പ്രവർത്തകരാണ് അണിനിരക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ ജനത്തെ അഭിവാദ്യം ചെയ്തു കൊണ്ടാണ് സുരേഷ് ഗോപിയുടെ റോഡ് ഷോ. ഇന്നത്തെ കൂടാതെ ഏഴ് മണ്ഡലങ്ങളിലും സുരേഷ് ഗോപി റോഡ് ഷോ നടത്തുമെന്നാണ് വിവരം. തൃശൂരിനെ ഹൃദയത്തില്‍ വെച്ച്‌ പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി  പ്രതികരിച്ചു.

തനിക്ക് ലീഡ് ലഭിക്കാത്ത ഗുരുവായൂരിലും മുന്നില്‍ എത്താൻ പ്രയത്നിക്കും. തൃശൂർ പൂരം സിസ്റ്റമാറ്റിക്ക് ആയി നടത്തും. ഇത്തവണ ഉണ്ടായ പ്രശ്നം ഒഴിവാക്കാൻ ഇടപെടും. തൃശ്ശൂരില്‍ സ്ഥിര താമസം ഉണ്ടാവില്ല. കേന്ദ്ര മന്ത്രിയാകുമോ എന്നതെല്ലാം നേതൃത്വം തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഞാൻ നിഷേധിയാവില്ല. തന്‍റെ താല്പര്യം പാർട്ടിയെ നേരത്തെ അറിയിച്ചു. സിനിമ അഭിനയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ത്രിശൂരുകാർ സങ്കോച ഫാക്ടർ ഇത്തവണ കളഞ്ഞു. 2019ല്‍ തന്നെ ജയിപ്പിക്കുന്നതില്‍ സങ്കോചം ഉണ്ടായി. താൻ വികസനം കൊണ്ട് വരുമെന്ന് ജനം വിശ്വസിച്ചു. ഇത്തവണ സ്ത്രീ വോട്ടുകള്‍ ഒരുപാട് കിട്ടി. എല്ലാ വിഭാഗത്തില്‍പ്പെട്ടവരും വോട്ടു ചെയ്തു. ക്രിസ്ത്യൻ മുസ്‌ലിം സ്ത്രീ വോട്ടർമാർ ഒപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു.