ഉദ്യോഗസ്ഥന് സംശയം, ബോഡി സ്കാനര്‍ പരിശോധന; യാത്രക്കാരന്‍റെ കുടലില്‍ കണ്ടെത്തിയത് 80 ലഹരിമരുന്ന് ക്യാപ്സ്യൂളുകള്‍

ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഹരിമരുന്ന് പിടിച്ചെടുത്തു. വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരന്‍റെ ശരീരത്തില്‍ നിന്നാണ് ക്യാപ്സ്യൂള്‍ രൂപത്തിലാക്കിയ ലഹരിമരുന്ന് പിടികൂടിയത്.ഇയാള്‍ ലഹരിമരുന്ന് വിഴുങ്ങുകയായിരുന്നു.

ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. സംശയത്തെ തുടര്‍ന്ന് യാത്രക്കാരനെ ബോഡി സ്കാനര്‍ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ മറ്റെന്തോ വസ്തു ഉള്ളതായി കണ്ടു. ഇതോടെ ഇയാളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ശരീരത്തില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തുകയുമായിരുന്നു. 80 ലഹരിമരുന്ന് ക്യാപ്സ്യൂളുകളാണ് ഇയാളുടെ കുടലില്‍ നിന്ന് കണ്ടെത്തിയത്. 610 ഗ്രാം ഷാബുവും ഹെറോയിനുമാണ് അധികൃതര്‍ പിടിച്ചെടുത്തത്. ലഹരിമരുന്ന് പിടികൂടുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കസ്റ്റംസ് വിഭാഗം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 10 ലക്ഷത്തോളം ലഹരി ഗുളികകള്‍ കടത്തിയ നാല് സ്വദേശികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് നാല് സ്വദേശികള്‍ അറസ്റ്റിലായി.

ലിറിക ഗുളികകള്‍ നിറച്ച ഏഴ് പെട്ടികളുമായി നാല് സ്വദേശികള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നതായി പൊലീസ് അന്വേഷണത്തില്‍ വിവരം ലഭിച്ചിരുന്നു. ക്രിമിനല്‍ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മേജർ ജനറല്‍ ഹമീദ് അല്‍ ദവാസ്, നാർക്കോട്ടിക് കണ്‍ട്രോള്‍ ഡയറക്ടർ ജനറല്‍ ബ്രിഗേഡിയർ ജനറല്‍ മുഹമ്മദ് കബസാർഡ് എന്നിവർ കുവൈത്ത് വിമാനത്താവളത്തിലെ അറൈവല്‍ ഹാളില്‍ സുരക്ഷാ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ഏകദേശം പത്ത് ലക്ഷത്തോളം മയക്കുമരുന്ന് ഗുളികകള്‍ നിറച്ച ഏഴ് സ്യൂട്ട്കേസുകളുമായി നാല് പൗരന്മാരെ പിടികൂടുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ഇവര്‍ക്ക് ലഭിച്ചിരുന്നു.