ഉറക്കത്തിനിടെ ഫോണ്‍ റിങ്, എടുത്തപ്പോള്‍ സാധനം മാറി, സൂക്ഷിച്ച്‌ നോക്കിയപ്പോള്‍ കയ്യില്‍ വിഷപ്പാമ്ബ്, രക്ഷ തലനാരിഴയ്ക്ക്

മാന്നാർ: രാത്രിയില്‍ ഉറക്കത്തിനിടെ റിങ് ചെയ്ത മൊബൈല്‍ ഫോണിനു പകരം വിഷപ്പാമ്ബിനെ കൈയിലെടുത്തയാള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.തിരുവല്ല ബിലീവേഴ്സ് ആശുപത്രി ജീവനക്കാരനായ മാന്നാർ കുരട്ടിക്കാട് മൂശാരിപ്പറമ്ബില്‍ കെ എം ഹസനാണ് കഴിഞ്ഞദിവസം രാത്രിയില്‍ ജോലി കഴിഞ്ഞെത്തി ഉറങ്ങുന്നതിനിടയില്‍ അബദ്ധം പിണഞ്ഞത്.

രാത്രി പതിനൊന്ന് മണിയോടെ റിങ് ചെയ്തത് കേട്ട് സമീപത്തു വെച്ചിരുന്ന മൊബൈല്‍ ഫോണിനു പകരം പാമ്ബിനെയാണ് പിടിച്ചത്. അസ്വാഭാവികത തോന്നി നോക്കിയപ്പോള്‍ ഉഗ്രവിഷമുള്ള മോതിര വളയൻ പാമ്ബാണ് കൈയിലുള്ളതെന്ന് മനസിലായി. ഉടൻ തന്നെ പേടിയോടെ വലിച്ചെറിഞ്ഞ പാമ്ബ് ഇഴഞ്ഞ് പുറത്തേക്കിറങ്ങിപ്പോയി. ഉഗ്രവിഷമുള്ള ഈ പാമ്ബ് വെള്ളിക്കെട്ടൻ, ശംഖുവരയൻ എന്നീ പേരിലും അറിയപ്പെടാറുണ്ട്.

മുറിയിലെ ചൂട് കാരണം സിറ്റൗട്ടില്‍ ബെഡ് വിരിച്ചാണ് ഹസൻ കിടന്നിരുന്നത്. ഫോണിന് പകരം പിടി തലയിലായതിനാലാണ് പാമ്ബിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. കുരട്ടിക്കാട് ശ്മശാനം റോഡിനോട് ചേർന്നാണ് ഹസൻ താമസിക്കുന്നത്. ഇവിടെ കാടുപിടിച്ചു കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യം ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.