ഹജ്ജിന് നാളെ തുടക്കം; ഇന്ന് രാത്രി മുതല്‍ തീര്‍ഥാടകര്‍ മിനായിലേക്ക് പുറപ്പെടും

റിയാദ്: ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നുള്ള രണ്ട് ദലക്ഷം തീർഥാടകർ പങ്കെടുക്കുന്ന ഹജ്ജിന്‍റെ സുപ്രധാന കർമങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും.മാനവരാശിയുടെ വിശ്വ മഹാതീർഥാടനത്തിന്‍റെ സുപ്രധാന കർമങ്ങള്‍ തുടങ്ങാൻ ഒരു ദിനം മാത്രം ശേഷിക്കേ രണ്ട് ലക്ഷത്തോളം തമ്ബുകളും റസിഡൻഷ്യൻ ടവറുകളുമായി ഒരുങ്ങികിടക്കുന്ന മിനാ താഴ്വാരത്തിലേക്ക് വ്യാഴാഴ്ച രാത്രി മുതല്‍ തീർഥാടകർ ഒഴുകും.

ഹാജിമാരെ സ്വീകരിക്കാനായി പുണ്യനഗരികള്‍ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. ഹജ്ജിന്‍റെ ആദ്യനാള്‍ തീർഥാടകർ താമസിക്കുന്നത് മിനായിലാണ്. അല്ലാഹുവിന്‍റെ അതിഥികളെ വരവേല്‍ക്കാൻ ലോകത്തെ ഏറ്റവും വലിയ തമ്ബുകളുടെ നഗരിയായ ഈ താഴ്വര പൂർണ സജ്ജമാണ്. ഇനിയുള്ള ഓരോ മണിക്കൂറിലും മിനാ അടിമുടി ഭക്തിനിർഭരതയില്‍ ലയം കൊള്ളും. 25 ലക്ഷം ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന മിനാ താഴ്വര തീർഥാടകർക്ക് തങ്ങാനുള്ള വിശാലസൗകരങ്ങളുമായി ഇത്തവണ കൂടുതല്‍ മികവുകളോടെയാണ് ഒരുങ്ങിയിട്ടുള്ളത്. ഹൈടെക് സംവിധാനങ്ങളുള്ള മിനാ റസിഡൻഷ്യല്‍ ടവറുകളും തീർഥാടകർക്കായി തുറന്നുകൊടുത്തിട്ടുണ്ട്.

സ്റ്റാർ ഹോട്ടലിന് സമാനമാണ് ഇവിടുത്തെ താമസസൗകര്യങ്ങള്‍. ഇതിലൂടെ 30,000 തീർഥാടകർക്ക് കൂടി താമസസൗകര്യമായി. തമ്ബുകളും ഇത്തവണ കൂടുതല്‍ മികവോടെ ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി മുതല്‍ മിനാ താഴ്വരയിലെ തമ്ബുകളില്‍ തീർഥാടകർ എത്തിതുടങ്ങും. അവിടേക്ക് പുറപ്പെടാൻ മക്കയിലെ നിലവിലെ താമസകേന്ദ്രങ്ങളില്‍ അവസാന തയ്യാറെടുപ്പിലാണ് അവർ. ശനിയാഴ്ചയാണ് ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം.

മിനായില്‍ ഒരു ദിനം രാപ്പാർത്താണ് അതില്‍ പങ്കെടുക്കാൻ അറഫയിലേക്ക് നീങ്ങുക. ഒരു പകല്‍ അറഫയില്‍ കഴിച്ചുകൂട്ടി, മുസ്‌ദലിഫയില്‍ അന്തിയുറങ്ങി ഞായറാഴ്ച മിനായില്‍ തിരിച്ചെത്തും. അവിടെ മൂന്നു ദിനം രാപ്പാർത്താണ് കർമങ്ങള്‍ പൂർത്തിയാക്കുക. ഹജ്ജ് കർമങ്ങള്‍ അടുത്തതോടെ മക്ക മനുഷ്യസാഗരമായി ഇരമ്ബിയാർക്കുകയാണ്. 17 ലക്ഷത്തോളമാണ് വിദേശത്ത് നിന്ന് എത്തുന്ന തീർഥാടകർ. ഇവരില്‍ അധികവും മക്കയില്‍ എത്തിക്കഴിഞ്ഞു. ബാക്കി സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന ആഭ്യന്തര തീർഥാടകരാണ്. അവരും പുണ്യഭൂമിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു.