സിവില്‍ സര്‍വീസ് ആദ്യഘട്ട പരീക്ഷ ഞായറാഴച്ച, എഴുതാൻ ഒരുങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം: വിവിധ കേന്ദ്രസർക്കാർ സർവീസുകളിലേക്ക് തെരെഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2024-ലെ സിവില്‍ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂണ്‍ 16ന് നടക്കും.രാവിലെ 9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ 61 കേന്ദ്രങ്ങളിലായി ഏകദേശം 23666 പേരാണ് പരീക്ഷ എഴുതുന്നത്.

പൊതുഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ ലഭ്യമാക്കാൻ കെ.എസ്.ആർ.ടി.സിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്ബ് പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിക്കണം. രാവിലെയുള്ള പരീക്ഷയ്ക്ക് 9 മണിക്കും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്ക് 2 മണിക്ക് മുമ്ബും പരീക്ഷാ ഹാളില്‍ പ്രവേശിക്കണം. ഇ-അഡ്മിറ്റ് കാർഡില്‍ (ഹാള്‍ടിക്കറ്റ്) അനുവദിച്ചിരിക്കുന്ന കേന്ദ്രത്തില്‍ മാത്രമെ പരീക്ഷ എഴുതാൻ അനുവദിക്കൂ.

ഡൗണ്‍ലോഡ് ചെയ്ത ഇ-അഡ്മിറ്റ് കാർഡിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും ഇ-അഡ്മിറ്റ് കാർഡില്‍ പരാമർശിക്കുന്ന ഒറിജിനല്‍ ഐഡന്റിറ്റി കാർഡും കൈയ്യില്‍ കരുതണം. ആവശ്യപ്പെടുമ്ബോള്‍ അത് ഇൻവിജിലേറ്ററെ കാണിക്കണം. കറുത്ത ബാള്‍പോയിന്റ് പേന കൊണ്ടു മാത്രമെ ഉത്തരസൂചിക പൂരിപ്പിക്കാവൂ. ബാഗുകള്‍, മൊബൈല്‍ഫോണുകള്‍, ക്യാമറകള്‍, ഇലക്‌ട്രോണിക് വാച്ചുകള്‍ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്‌ട്രോണിക് ബ്ലൂടൂത്ത് / ഐറ്റി ഉപകരണങ്ങള്‍ പരീക്ഷാഹാളിലോ, പരീക്ഷാ കേന്ദ്രത്തിലോ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ ഒരു പരീക്ഷാർഥിയെയും പുറത്തു പോകാൻ അനുവദിക്കില്ല.