പാസ്പോര്‍ട്ട് മാതൃകയില്‍ വിവാഹ ക്ഷണപത്രിക; ന്യൂജൻ ക്ഷണക്കത്തുകളും മാറുകയാണ്

കോങ്ങാട്: വിവാഹ ക്ഷണപത്രികയുടെ മാതൃകയിലെ പുതുമ ശ്രദ്ധേയമാവുന്നു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വരവോടെ പുതുതലമുറയുടെ ഭാവനയും കഴിവും പ്രകടമാക്കുന്ന വിധത്തിലുള്ള ക്ഷണക്കത്ത് ഒരുക്കി നല്‍കുന്നവരും മിടുക്ക് കാണിക്കുന്നു.

വിവാഹം, കുടിയിരിപ്പ്, സല്‍ക്കാരം എന്നിവക്ക് നേരിട്ട് വിളിക്കുന്നതോടൊപ്പം കത്തിലൂടെ ക്ഷണിക്കുമ്ബോള്‍ മനസ്സില്‍ പതിക്കുന്ന രൂപത്തിലാവണം ക്ഷണക്കത്തുകള്‍ എന്ന നിർബന്ധം പുതുതലമുറക്കുണ്ട്. പ്രകൃതി ദൃശ്യങ്ങള്‍, വൈജാത്യങ്ങള്‍, സംഗീതം പൊഴിക്കുന്നവ, കലണ്ടർ മാതൃക, പൂമ്ബാറ്റ മാതൃക, വാഹനങ്ങളുടെ മാതൃക എന്നിങ്ങനെയുമൊക്കെ കത്തുകള്‍ തയാറാക്കുന്നുണ്ട്.

വിവാഹ ക്ഷണപത്രിക പാസ് പോർട്ടിന്‍റെ മാതൃകയിലിറക്കിയാണ് കോങ്ങാട് സ്വദേശി വ്യത്യസ്ത ആശയം പ്രകടമാക്കിയത്. സുലൈമാന്‍റെ മകൻ മുഹമ്മദ് നിയാസിന്‍റെ വിവാഹ ക്ഷണപത്രികയാണ് പാസ്പോർട്ടിന് സമാനമായി ക്രമീകരിച്ചത്. പുറംചട്ട കണ്ടാല്‍ ഒത്ത പാസ്പോർട്ട്. അകം താളുകളില്‍ വധൂവരന്മാരുടെ മേല്‍വിലാസം, വിവാഹവേദി, തീയതി എന്നിവ പ്രിന്‍റ് ചെയ്തതും പാസ്പോർട്ടിലെ എഴുത്തുക്കുത്ത് മാതൃകയിലാണ്.