എട്ട് മാവോയിസ്റ്റുകളെ വധിച്ച്‌ സുരക്ഷാസേന; ഒരു ജവാന് വീരമൃത്യു

റായ്പൂർ: ഛത്തീസ്ഗഢില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. അബുജമാർഹിലാണ് ഏറ്റുമുട്ടലുണ്ടായത്.സംഭവത്തില്‍ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തു. രണ്ട് പേർക്ക് പരിക്കേറ്റു.

കഴിഞ്ഞ രണ്ട് ദിവസമായി നാരായണ്‍പൂർ ജില്ലയില്‍ സൈന്യവും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. നാരായണ്‍പൂർ, ബിജാപൂർ, ദന്തേവാഡ ജില്ലകളിലായി വ്യാപിച്ച്‌ കിടക്കുന്ന മലമ്ബ്രദേശമാണ് അബുജമാർഹ്. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായാണ് പ്രദേശം അറിയപ്പെടുന്നത്.

ശനിയാഴ്ച രാവിലെയാണ് മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഢിലെ നാല് ജില്ലകളില്‍ നിന്നുള്ള സംയുക്ത സേനയാണ് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തിയത്. ഇതിനിടയിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം.

ഡിസ്ട്രിക്‌ട് റിസർവ് ഗാർഡ്, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് എന്നിവരുള്‍പ്പെടുന്ന സംയുക്ത സൈന്യമാണ് പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തിയതെന്ന് അധികൃതർ അറിയിച്ചു.