മുഖ്യമന്ത്രി എന്നോട് തട്ടിക്കയറി, എല്ലാം തികഞ്ഞവനാണെന്നാണ് ഭാവം; പിണറായിക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ

ല്‍പ്പറ്റ: എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുണ്ടായ വാക്ക്പോരിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി കാസര്‍കോട് എംപി രാജ് മോഹൻ ഉണ്ണിത്താൻ.എയിംസ് കാസർകോട് വരേണ്ടതിനെ കുറിച്ച്‌ മുഖ്യമന്ത്രിയുമായുള്ള ചർച്ചയില്‍ പറഞ്ഞുവെന്നും എയിംസ് കോഴിക്കോട് വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ താൻ ചോദ്യം ചെയ്യുകയായിരുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കാസർകോട് ആശുപത്രികളില്‍ പലതിലും സൗകര്യങ്ങളില്ല.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ തെറ്റാണ്. കാസർകോട് – പാണത്തൂർ റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റാണ്. എന്‍ഒസി കൊടുക്കാം എന്ന് പറയുന്നതല്ലാതെ സർക്കാർ നല്‍കുന്നില്ല. മുഖ്യമന്ത്രി എന്നോട് തട്ടിക്കയറിയുകയായിരുന്നു. എൻ ഒ സി എം പിയുടെ കൈയ്യില്‍ തരാം എന്ന് പിണറായി പറഞ്ഞു. കോഴിക്കോട് എയിംസ് വേണമെന്ന് മുഖ്യമന്ത്രി വാദിക്കുന്നതില്‍ നിക്ഷിപ്ത താല്‍പ്പര്യമുണ്ട്.

മുഖ്യമന്ത്രിക്ക് അസഹിഷ്ണുത പാടില്ല. എല്ലാം തികഞ്ഞവനാണ് താൻ എന്നാണ് മുഖ്യമന്ത്രിയുടെ ഭാവം. പൊതു പ്രവർത്തകരോട് മാന്യമായി പെരുമാറാൻ പഠിക്കണം.എയിംസ് കോഴിക്കോട് കൊണ്ടുവരുന്നതില്‍ എന്താണ് മുഖ്യമന്ത്രിക്ക് താല്‍പ്പര്യം എന്ന് മാധ്യമപ്രവർത്തകർ അന്വേഷിച്ചു കണ്ടെത്തണം. ഇത്തരം കാര്യങ്ങള്‍ക്ക് പിന്നില്‍ എന്തെങ്കിലും ഉദ്ദേശ്യം ഉണ്ടാകുമെന്നും ഉണ്ണിത്താൻ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന എംപിമാരുടെ യോഗത്തിലാണ് രാജ്മോഹൻ ഉണ്ണിത്താനും പിണറായി വിജയനും തമ്മില്‍ വാക്ക്പോരുണ്ടായത്. കാസര്‍കോട് ജില്ലയെ അവഗണിക്കുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാതിയും അതിന് മുഖ്യമന്ത്രിയുടെ മറുപടിയുമാണ് പ്രശ്നമായത്. കാസർകോട് എയിംസ് കൊണ്ടുവരാൻ ഉമ്മൻ ചാണ്ടി സർക്കാറിൻറെ കാലത്ത് നടന്ന നീക്കം അട്ടിമറിച്ച്‌ മുഖ്യമന്ത്രി കോഴിക്കോട് പദ്ധതി കൊണ്ടുവരാൻ പിടിവാശി കാണിക്കുന്നുവെന്ന് ഉണ്ണിത്താൻ കുറ്റപ്പെടുത്തി.

കാസർകോട് – പാണത്തൂർ റെയില്‍ പദ്ധതിക്ക് സംസ്ഥാന സർക്കാർ എൻഒസി നല്‍കാൻ താല്പര്യം കാണിക്കുന്നില്ലെന്ന് ഉണ്ണിത്താൻ വിമർശിച്ചു. എൻഒസി എംപിയുടെ കയ്യില്‍ തരാമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ഉണ്ണിത്താൻ ക്ഷുഭിതനായി. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് കളിയാക്കരുതെന്നും പലതും കണ്ടാണ് എംപിയായതെന്നും ഉണ്ണിത്താൻ തിരിച്ചടിക്കുകയായിരുന്നു.