പാക് സൈന്യം സഹായത്തോടെ 50 ഭീകരര്‍ ജമ്മുവിലെത്തിയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; രണ്ടിടത്ത് ഏറ്റുമുട്ടല്‍ തുടരുന്നു

ദില്ലി: പാക് സൈന്യത്തിന്റ സഹായത്തോടെ ജമ്മുമേഖലയിലേക്ക് ഭീകരർ കടന്നെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. അൻപതിലധികം ഭീകരർ പാക് സൈന്യത്തിന്റെ സഹായത്തതോടെ കടന്നുവെന്നാണ് റിപ്പോര്‍ട്ട്.ഹിരാ നഗർ മേഖലകളിലൂടെയാണ് ഭീകരർ ഇന്ത്യയിലേക്ക് കടന്നതെന്നാണ് സംശയം. ചൈനീസ് അതിർത്തിയിലെ ഇന്ത്യൻ നീരീക്ഷണത്തിന്റെ ശ്രദ്ധതിരിക്കാനാണോ ഈ ശ്രമമെന്നും ഇന്ത്യൻ സൈന്യം സംശയിക്കുന്നുണ്ട്.

ജമ്മു കശ്മീരിലെ ഡോഡയിലെ രണ്ടിടങ്ങളില്‍ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍ നടക്കുകയാണ്. മേഖലയില്‍ ഭീകരർക്കായി തെരച്ചില്‍ തുടരുന്നുണ്ട്. ഡോഡയില്‍ ഭീകരർക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടെയാണ് ഇന്ന് രണ്ടിടങ്ങളില്‍ കൂടെ ഏറ്റുമുട്ടലുണ്ടായത്. ബട്ട മേഖലയിലെ രണ്ട് ഗ്രാമങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയില്‍ അഞ്ചിലധികം ഭീകരർ ഒളിച്ചിരിക്കുന്നു എന്നാണ് സൂചന.

കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ ജന്മനാടുകളില്‍ എത്തിച്ചു. ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, ബിജേന്ദ്ര, അജയ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകരവാദം നേരിടാൻ ശക്തമായ നടപടി വേണമെന്ന് ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ പിതാവ് റിട്ടയേര്‍ഡ് കേണല്‍ ഭുവനേഷ് ഥാപ്പ പ്രതികരിച്ചു. ഭീകരർക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ലഫ്റ്റനൻറ് ഗവർണ്ണർ മനോജ് സിൻഹ വ്യക്തമാക്കി.

എന്നാല്‍ കശ്മീരില്‍ തുടര്‍ച്ചയായി സൈനികര്‍ വീരമൃത്യു വരിക്കുന്നതില്‍ ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച്‌ കോണ്‍ഗ്രസും പിഡിപിയും രംഗത്ത് വന്നു. കപട അവകാശവാദം കശ്മീരില്‍ പൊളിഞ്ഞെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ജമ്മുകശ്മീരിലെ സാഹചര്യം ഗുരുതരമാകുന്നത് പാർലമെൻറിലും ഇന്ത്യ സഖ്യം ഉന്നയിച്ചേക്കുമെന്നാണ് വിവരം.