അര്‍ജുൻ ദൗത്യം: ഇന്ന് കരഭാഗത്തെ പരിശോധന പൂര്‍ത്തിയാക്കും, നാളെ മുതല്‍ പുഴയില്‍ കൂടുതല്‍ പരിശോധന: എംഎല്‍എ സതീഷ് സൈല്‍

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലില്‍ കരഭാഗത്തെ പരിശോധന ഇന്ന് പൂർത്തിയാക്കുമെന്ന് എംഎല്‍എ സതീഷ് സൈല്‍.നാളെ മുതല്‍ പുഴയില്‍ കൂടുതല്‍ പരിശോധന നടത്തും. ഡ്രെഡ്ജിംഗ് സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഇതിനുള്ള അനുമതി തേടും. പക്ഷേ പാലം കാലാവസ്ഥ എന്നിവ തടസമാണെന്നും എൻഡിആർഎഫില്‍ നിന്ന് റിട്ടയർ ചെയ്ത വിദഗ്ധൻ നാളെ സ്ഥലത്തെത്തുമെന്നും സതീഷ് സൈല്‍ എംഎല്‍എ പറഞ്ഞു.

അർജുന് വേണ്ടിയുള്ള തെരച്ചിലില്‍ നിർണായക വിവരങ്ങള്‍ ലഭിച്ചെന്ന് സൈന്യം വ്യക്തമാക്കിയെങ്കിലും പരിശോധനയില്‍ ലോറി കണ്ടെത്താനായില്ല. രണ്ടിടങ്ങളില്‍ നിന്നാണ് റഡാർ സിഗ്നല്‍ ലഭിച്ചിരുന്നത്. അർജുന് വേണ്ടി ഇന്ന് ഏഴാം ദിവസമാണ് തെരച്ചില്‍ തുടരുന്നത്. അര്‍ജുന്‍റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. റോഡിന്‍റെ സൈഡിലായി ഇപ്പോഴും മണ്‍കൂനയുണ്ട്. ഇവിടെ മുന്‍പ് പരിശോധന നടത്തിയിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ഇതു കൂടാതെ റഡാര്‍ ഉപയോഗിച്ച്‌ പുഴയിലും പരിശോധന നടത്തും. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്നല്‍ കണ്ടെത്താന്‍ ഈ റഡാറിന് ശേഷിയുണ്ട്.

രാവിലെ മുതല്‍ സ്കൂബ ഡൈവേഴേ്സ് പുഴയില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. മണ്ണിടിച്ചില്‍ നടന്നതിന് സമീപത്തുള്ള ഗംഗംഗാവലി പുഴയിലാണ് സ്കൂബ ഡൈവേഴ്സ് പരിശോധന നടത്തുന്നത്. പുഴയില്‍ മണ്‍കൂനയുള്ള സ്ഥലത്താണ് പരിശോധന. അര്‍ജുന്‍റെ ലോറി പുഴയിലേക്ക് പോയിരിക്കാനുള്ള സാധ്യതയും സൈന്യം തള്ളിക്കളയുന്നില്ല. പുഴയിലെ പരിശോധനക്കായി കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന.