അഗ്നിബാധയില്‍ മരിച്ച നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിച്ചു

കുട്ടനാട്: കുവൈറ്റ് അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ അഗ്നി ബാധയില്‍ വിഷപ്പുക ശ്വസിച്ച്‌ മരിച്ച നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹം തിരുവല്ല മെഡിക്കല്‍ മിഷൻ ഹോസ്പിറ്റലില്‍ എത്തിച്ചു മോർച്ചറിയിലേക്ക് മാറ്റി.രാവിലെ ഒൻപതിന് എമിറേറ്റ്സ് എയർവേസിന്റെ വിമാനത്തില്‍ നെടുമ്ബാശ്ശേരിയില്‍ എത്തിച്ച മൃതദ്ദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം 10 മണിയോടെ ബന്ധുക്കളായ സിബി, മാത്യു, ഗ്ലാഡ്ജി, അലക്സ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

നോർക്ക ക്രമീകരിച്ച നാല് ആംബുലൻസുകളിലായി ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവല്ല സ്വകാര്യ മോർച്ചറിയില്‍ മൃതദേഹങ്ങള്‍ എത്തിച്ചു. തുടർന്ന് പൊതുദർശനം നടന്നു. മാത്യൂസിന്റെ മാതാവ് റേച്ചല്‍ സഹോദരങ്ങളായ ഷീബ, ഷീജ, ജീമോൻ ലിനിയുടെ മാതാപിതാക്കളായ പി കെ എബ്രഹാം,ഡില്ലി എന്നിവർ ഒപ്പമുണ്ടായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 5.30 ന് വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹങ്ങള്‍ ജിജോ പണി കഴിപ്പിച്ച നീരേറ്റുപുറത്തെ വീട്ടില്‍ പൊതുദർശനത്തിന് വെയ്ക്കും.

തുടർന്ന് 11.30vd വീട്ടിലെ സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം 12.30ന് പള്ളിയില്‍ എത്തിച്ച്‌ 1.15 ന് തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്കരിക്കും. ആലപ്പുഴ ജില്ലാ കളക്ടറെ പ്രതിനിധീകരിച്ചു കുട്ടനാട് തഹസില്‍ദാർമാരായ പി വി ജയേഷ്, എസ് അൻവർ, ഡെപ്പ്യൂട്ടി തഹസില്‍ദാർ വി എസ് സൂരജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, കുഴിപ്പള്ളി വികാരി ഫാദർ തോമസ് ഫിലിപ്പ് മുൻ വികാരി ഫാദർ സുനില്‍ മാത്യു, ഫാദർ പി പി കുരുവിള,ഫാദർ സുനില്‍ ചാക്കോ, ഫാദർ തോമസ് മാത്യു വർക്കി, ഫാദർ ജസ്റ്റിൻ കെ മാത്യൂസ്, ബാബു വലിയവീടൻ, ബിജു പാലത്തിങ്കല്‍, റ്റിജിന്‍ ജോസഫ്, വര്‍ഗീസ് കോലത്തുപറമ്ബ്, പ്രൊഫ. മാത്യൂസ് വർക്കി, ജയിംസ് എന്നിവർ അന്തിമ ഉപചാരം അർപ്പിച്ചു.