അര്‍ജുന്റെ ലോറി പുറത്തെടുക്കാൻ നാവികസേനയിറങ്ങി; കനത്ത മഴയും കാറ്റും,തെരച്ചില്‍ നടത്താനാകാതെ മടങ്ങി

ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി ഗംഗാവലി നദിയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് പിൻവാങ്ങി.അതിശക്തമായ മഴയെ അവഗണിച്ച്‌ സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചില്‍ നടത്താൻ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു. 3 ബോട്ടുകളിലായി 18 പേരാണ് നാവിക സേനയുടെ സ്പെഷ്യല്‍ സംഘത്തിലുളളത്. കരയില്‍ നിന്നും 40 മീറ്റർ അകലെയാണ് 15 മീറ്റർ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയത്. ഈ ഭാഗത്തുളള മണ്ണ് മാറ്റല്‍ മറ്റൊരു സംഘം തുടരുകയാണ്. രക്ഷാദൌത്യത്തിന്റെ ഒമ്ബതാം ദിവസമാണ് ട്രക്ക് കണ്ടെത്തിയത്.

ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ചതിന് ശേഷമാണ് നാവിക സേനയുടെ സ്കൂബാ ഡൈവേഴ്സ് അടങ്ങുന്ന വലിയ സംഘം നദിയിലേക്ക് പോയത്. എത്ര മണിക്കൂറെടുത്താകും ട്രക്ക് പുറത്തേക്ക് എത്തിക്കുകയെന്നതിലൊന്നും ഇപ്പോള്‍ വ്യക്തതയില്ല. കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ രക്ഷാ പ്രവർത്തനം വളരെ ദുഷ്കക്കരമാണ്. എത്രത്തോളം മണ്ണ് നദിയില്‍ ട്രക്കിന് മുകളിലുണ്ടെന്നതിലും വ്യക്തതയില്ല. ഈ ഭാഗത്തെ മണ്ണ് മുഴുവൻ മാറ്റിയാല്‍ മാത്രമേ ലോറി പുറത്തെടുക്കാൻ കഴിയുകയുളളു. ശാസ്ത്രീയമായ തിരച്ചിനൊടുവിലാണ് ട്രക്കിന്റെ സാന്നിധ്യം നദിയില്‍ കണ്ടെത്തിയത്. കര-നാവിക സേനകളും എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, പൊലീസ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.

എപ്പേള്‍ വേണമെങ്കിലും ഇടിഞ്ഞ് വീഴാകുന്ന രീതിയിലുളള മണ്ണുളള വലിയ മലകളുളള പ്രദേശത്താണ് ഷിരൂരില്‍ അപകടം നടന്നത്. മലകളുടെ സമീപത്ത് കൂടിയാണ് ഈ നാല് വരി ദേശീയ പാത കടന്നുപോകുന്നത്. റോഡിന് സമീപത്ത് കൂടിയാണ് ഗംഗാവലി നദി ഒഴുകുന്നത്. ഈ നദിയിലേക്കാണ് മലയിടിഞ്ഞ് റോഡും വാഹനങ്ങളുമടക്കം പതിച്ചത്. ഇതിനുളളിലാണ് അർജുനും ട്രക്കും പെട്ടുപോയതെന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചത്.

ഒമ്ബതാം നാള്‍ നിർണായക കണ്ടെത്തല്‍…

അർജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം എത്തുന്നതിനിടെയാണ് നിർണായക വിവരം പുറത്ത് വരുന്നത്. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡയാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ ഇത് അർജുന്റെ ലോറി തന്നെയാണെന്ന് ജില്ലാ പൊലീസ് മേധാവിയും സ്ഥിരീകരിച്ചു. ബൂം എസ്കലേറ്റർ ഉപയോഗിച്ച്‌ അർജുന്‍റെ ലോറി കരയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് വിവരം.