സൈബര്‍ അതിക്രമത്തിനെതിരെ അര്‍ജുന്‍റെ കുടുംബം പരാതി നല്‍കി; വ്യാജ പ്രചാരണം വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റി

കോഴിക്കോട്: സൈബർ അതിക്രമത്തിനെതിരെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്‍റെ കുടുംബം പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറഞ്ഞു.വാർത്താ സമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം. ചില യുട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകള്‍ നല്‍കിയെന്നും പരാതിയില്‍ പറയുന്നു. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നല്‍കിയത്.

സൈന്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ദിവസം കുടുംബം നടത്തിയ പരാമർശത്തെ ചൊല്ലിയാണ് സൈബർ ആക്രമണം നടക്കുന്നത്. അർജുന്‍റെ അമ്മയുടെ അച്ഛൻ പട്ടാളക്കാരനാണ്. അന്ന് തെരച്ചില്‍ സംബന്ധിച്ച്‌ കുടുംബം ചില വിഷമങ്ങളും ആശങ്കകളും പറഞ്ഞിരുന്നു. അർജുന്‍റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നു എന്നാണ് കുടുംബത്തിന്‍റെ പരാതി.

അതേസമയം അർജുനെ കണ്ടെത്താനുള്ള തെരച്ചില്‍ പത്താം നാളില്‍ എത്തിയിരിക്കുകയാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനില്‍ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ക്കാകും പ്രഥമ പരിഗണന. ഇതിനായി റിട്ടയേർഡ് മേജർ ജനറല്‍ ഇന്ദ്രബാല്‍ നമ്ബ്യാരുടെ നേതൃത്വത്തില്‍ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടത്തും.

ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവർമാർ കാബിനില്‍ എത്തിയാകും അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. തുടർന്ന് ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. തെരച്ചില്‍ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം ഉണ്ടാകില്ല. മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വൈകുന്നേരത്തിനുള്ളില്‍ ഓപ്പറേഷൻ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

പ്രദേശത്തെ കനത്ത മഴയാണ് വെല്ലുവിളി. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയില്‍ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയില്‍ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടർന്നാല്‍ തെരച്ചില്‍ ദൗത്യം ദുഷ്കരമാകും. കരയ്ക്കും പുഴയിലെ മണ്‍കൂനയ്ക്കും ഇടയിലുളള സ്ഥലത്താണ് ഇന്നലെ ട്രക്ക് കണ്ടെത്തിയത്. കനത്ത മഴയ്ക്കൊപ്പം കാറ്റ് കൂടി എത്തിയതോടെ ഇന്നലെ തെരച്ചിലും മണ്ണ് നീക്കലും നിർത്തിവച്ചിരുന്നു.