കോഴി കിട്ടാനില്ല; കേരള ചിക്കൻ കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍

കുറ്റിപ്പുറം: ആവശ്യക്കാർക്കനുസരിച്ച്‌ കോഴികളെ വില്പനയ്ക്കെത്തിക്കാനാകാതെ കേരള ചിക്കൻ കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍.വിവിധ ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന 395 ഫാമുകളില്‍ ഉത്പാദിപ്പിക്കുന്ന ബ്രോയ്ലർ കോഴികളെ മാത്രമാണ് കേരളാ ചിക്കൻ വില്പനകേന്ദ്രങ്ങളില്‍ എത്തിക്കുന്നത്.

2017-ല്‍ ആരംഭിച്ച കേരള ചിക്കന് 10 ജില്ലകളിലായി 131 വില്പനകേന്ദ്രങ്ങളാണ് ഉള്ളത്. ഇടുക്കി, പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകളിലില്ല. പത്തനംതിട്ട, കാസർകോട് ജില്ലകളില്‍ ഈ വർഷംതന്നെ കേന്ദ്രങ്ങള്‍ ആരംഭിക്കും. വിശ്വാസ്യതയും വിലക്കുറവുമുള്ളതിനാല്‍ കേരള ചിക്കന് ആവശ്യക്കാരേറെയാണ്. എന്നാല്‍, ആവശ്യത്തിന് കോഴി ലഭിക്കാത്തതിനാല്‍ മിക്ക കേരള ചിക്കൻ വില്പനകേന്ദ്രങ്ങളും നേരത്തേ അടയ്ക്കേണ്ടിവരുന്നു. കൂടുതല്‍ ഓർഡർ എടുക്കുവാനും കഴിയുന്നില്ല.

കോഴി ഫാമുകളുടെ എണ്ണംകൂട്ടാൻ ശ്രമിക്കുന്നുണ്ടെന്നും ഇതിലൂടെ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നുമാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. കോബ് ഇനത്തില്‍പ്പെട്ട 35 മുതല്‍ 42 ദിവസം പ്രായമായ ബ്രോയ്ലർ കോഴികളാണ് കേരള ചിക്കൻ വില്പനകേന്ദ്രങ്ങളിലുള്ളത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് മാത്രമാണ് ഫാമും വില്പനകേന്ദ്രങ്ങളും അനുവദിക്കുന്നത്.