ഉരുള്‍പൊട്ടല്‍ ബാധിച്ച മൂന്ന് വാ‍ര്‍ഡുകളിലായി ആകെ 1721 വീടുകള്‍; താമസക്കാര്‍ 4833; വിവര ശേഖരണം തുടങ്ങി തദ്ദേശ വകുപ്പ്

മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളില്‍ വിവര ശേഖരണം തുടങ്ങി. ഈ മേഖലയില്‍ 1721 വീടുകളിലായി 4833 പേര്‍ ഉണ്ടായിരുന്നതായാണ് കണക്ക്.പത്താം വാര്‍ഡായ അട്ടമലയില്‍ 601 കുടുംബങ്ങളിലായി 1424 പേരും പതിനൊന്നാം വാര്‍ഡായ മുണ്ടക്കെയില്‍ 451 കുടുംബങ്ങളിലെ 1247 പേരും പന്ത്രണ്ടാം വാര്‍ഡായ ചൂരല്‍മലയില്‍ 671 കുടുംബങ്ങളിലെ 2162 പേരുമാണ് താമസിച്ചിരുന്നത്. ദുരന്തവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഏകോപനത്തില്‍ വകുപ്പ് ഏറെ മുന്നേറിക്കഴിഞ്ഞുവെന്ന് തദ്ദേശ വകുപ്പ് വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ക്യാമ്ബുകളുടെ പ്രവര്‍ത്തനത്തിലും മൃതദേഹങ്ങളുടെ സംസ്കരണത്തിലും തദ്ദേശ വകുപ്പാണ് മുന്നോട്ട് പോകുന്നത്. ക്യാമ്ബുകളുടെ വിശദ വിവരങ്ങള്‍ ജില്ലാതല കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്ന ബാധിത മേഖലയിലെ ക്യാമ്ബുകളുടെ പ്രവര്‍ത്തനത്തിന് മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരും ജനപ്രതിനിധികളും രംഗത്തിറങ്ങിയിട്ടുണ്ട്. ത്രിതല പഞ്ചായത്ത് ജീവനക്കാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ മേഖലയിലെ ആളുകളെ മാറ്റിതാമസിപ്പിച്ച 17 ക്യാമ്ബുകളിലും 24 മണിക്കൂര്‍ കൗണ്‍സിലിങ് സേവനം നല്‍കുന്നുണ്ട്. മേഖലയില്‍ നിന്നും കാണാതായവരെക്കുറിച്ചുള്ള വിവര ശേഖരണം, പട്ടിക തയ്യാറാക്കല്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, നാശനഷ്ടങ്ങളുടെ കണക്ക് തയ്യാറാക്കല്‍, കൗണ്‍സിലര്‍മാരുടെയും മാലിന്യ പ്രവര്‍ത്തനങ്ങളുടെയും ഏകോപനം തുടങ്ങിയ പ്രവ‍ർത്തനങ്ങളും നടക്കുന്നുണ്ട്.