വയനാട്ടില്‍ ജീവൻ നഷ്ടമായവര്‍ക്കും ദുരിതബാധിതര്‍ക്കുമായി പ്രാര്‍ത്ഥിച്ച്‌ ഫ്രാൻസിസ് മാര്‍പ്പാപ്പ

റോം: വയനാട്ടിലെ ദുരിതബാധിതർക്കായി പ്രാർത്ഥിച്ച്‌ ഫ്രാൻസിസ് മാർപ്പാപ്പ. മഴയിലും ഉരുള്‍പൊട്ടലിലും നിരവധി പേർ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാർപ്പാപ്പ പ്രാർത്ഥനക്കിടെ അനുസ്മരിച്ചു.ജീവൻ നഷ്‌ടമായവർക്കും ദുരിതബാധിതർക്കും വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയില്‍ പങ്കുചേരാൻ പോപ്പ് ആഹ്വാനം ചെയ്തു. ഞായറാഴ്ച സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറില്‍ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപ്പാപ്പ.

മധ്യപൂർവേഷ്യയിലെ സമാധാനത്തിനായും ഫ്രാൻസിസ് മാർപ്പാപ്പ പ്രാർത്ഥിച്ചു. യുദ്ധം മനുഷ്യന്‍റെ പരാജയമാണ്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകള്‍ നടത്തണമെന്നും അടിയന്തരമായി വെടിനിർത്തല്‍ നടപ്പാക്കണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു. യുദ്ധത്തിന്‍റെ എല്ലാ ഇരകള്‍ക്കും വേണ്ടി പ്രത്യേകിച്ച്‌ നിരപരാധികളായ കുട്ടികള്‍ക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പോപ്പ് പറഞ്ഞു. പാലസ്തീൻ, ഇസ്രായേല്‍, ലെബനൻ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കായും അദ്ദേഹം പ്രാർത്ഥിച്ചു.

അക്രമവും കൊലപാതകങ്ങളും ഒന്നിനും പരിഹാരമല്ലെന്ന് മാർപ്പാപ്പ ഓർമിപ്പിച്ചു. നീതിയുടെയും സമാധാനത്തിന്‍റെയും പാതയിലേക്ക് അക്രമം നമ്മളെ നയിക്കില്ല. മറിച്ച്‌ കൂടുതല്‍ വെറുപ്പിനും പ്രതികാരത്തിനും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കഴിഞ്ഞ ദിവസം പാലസ്തീനിലെ ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുട്ടികളുള്‍പ്പെടെ 30 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഗാസ നഗരത്തില്‍, ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്കൂളുകള്‍ക്ക് നേരെയായിരുന്നു ബോംബ് ആക്രമണം. ഇവിടെ ക്യാമ്ബുകളില്‍ താമസിച്ചിരുന്ന പാലസ്തീനികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തില്‍ ഹാസൻ സലാമ, അല്‍ നാസർ സ്കൂളുകള്‍ ഏറെക്കുറെ പൂർണമായും തകർന്നു.