സൗദിയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 1,2943 വിദേശികളെ നാടുകടത്തി

റിയാദ്: വിവിധ നിയമലംഘനങ്ങള്‍ക്ക് സൗദിയില്‍ ഒരാഴ്ചക്കിടെ 1,2943 വിദേശികളെ നാടുകടത്തി. 21,049 വിദേശികള്‍ പിടിയിലായി.ജൂലൈ 25 മുതല്‍ 31 വരെ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലാണ് തൊഴില്‍, വിസ, അതിർത്തി സുരക്ഷാനിയമങ്ങള്‍ ലംഘിച്ചവരെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ 13,209 പേർ വിസാനിയമം ലംഘിച്ചവരാണ്. 5,177 പേർ അതിർത്തി സുരക്ഷാനിയമ ലംഘകരും 2,663 പേർ തൊഴില്‍നിയമം ലംഘിച്ചവരുമാണ്. രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത് 1540 പേരാണ്. ഇതില്‍ 43 ശതമാനം യമനികളും 56 ശതമാനം ഇത്യോപ്യക്കാരും ഒരു ശതമാനം ഇതര രാജ്യക്കാരുമാണ്.

അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ അതിർത്തി പോസ്റ്റുകളില്‍ വെച്ച്‌ 42 പേരും അറസ്റ്റിലായിട്ടുണ്ട്. ഇത്തരം നിയമലംഘകർക്ക് ഗതാഗത, താമസസൗകര്യങ്ങള്‍ ഒരുക്കിയവരും നിയമലംഘനം മൂടിവെക്കാൻ ശ്രമിച്ചവരും അത്തരക്കാർക്ക് ജോലി നല്‍കിയവരുമായ അഞ്ചു പേർ വേറെയും പിടിയിലായിട്ടുണ്ട്. നിലവില്‍ കസ്റ്റഡിയിലുള്ള 13,013 പേരുടെ നിയമനടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഇവരെല്ലാം നാടുകടത്തല്‍ (തർഹീല്‍) കേന്ദ്രങ്ങളിലാണ് കഴിയുന്നത്. ഇതില്‍ 11,560 പേർ പുരുഷന്മാരും 1,453 പേർ സ്ത്രീകളുമാണ്. 5,374 പേരുടെ നാടുകടത്തല്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ രേഖകള്‍ അതത് രാജ്യങ്ങളുടെ എംബസികള്‍ക്ക് കൈമാറിയിട്ടുണ്ട്. 2,181 പേരുടെ വിമാന ടിക്കറ്റ് റിസർവേഷൻ നടപടികള്‍ പുരോഗമിക്കുകയുമാണ്. ഈ കാലയളവില്‍ നിയമനടപടികളെല്ലാം പൂർത്തിയായ 12943 പേരെ നാടുകടത്തി.

നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും മന്ത്രാലയം താക്കീത് ആവർത്തിച്ചു.