ദയനീയ തോല്‍വി, സ്പിന്നില്‍ തകര്‍ന്ന് ഇന്ത്യ! ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്ബര നഷ്ടം

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 249 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക മുന്നോട്ടുവച്ചത്.അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 26.1 ഓവറില്‍ 138ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബര ആതിഥേയര്‍ 2-0ത്തിന് സ്വന്തമാക്കി. ആദ്യ മത്സരം ടൈയില്‍ അവസാനിച്ചിരുന്നു.

35 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദയനീയമായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 37 റണ്‍സുള്ളപ്പോള്‍ ശുബ്മാന്‍ ഗില്ലിന്റെ (6) വിക്കറ്റ് നഷ്ടമായി. അശിത ഫെര്‍ണാണ്ടോയുടെ പന്തില്‍ ബൗള്‍ഡ്. എട്ടാം ഓവറില്‍ രോഹിത്തും മടങ്ങി. റിഷഭ് പന്തിന് (6) ഒമ്ബത് പന്ത് മാത്രമായിരുന്നു ആയുസ്. പിറകെ വിരാട് കോലിയും (20) കൂടാരം കയറി. ഇതോടെ നാലിന് 71 എന്ന നിലയിലായി ഇന്ത്യ. അക്‌സര്‍ പട്ടേല്‍ (2), ശ്രേയസ് അയ്യര്‍ (8), ആദ്യ ഏകദിനം കളിക്കുന്ന റിയാന്‍ പരാഗ് (15), ശിവം ദുബെ (9) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. വാഷിംഗ്ടണ്‍ സുന്ദറിന്റെ (30) ഇന്നിംഗ്‌സ് തോല്‍വിഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. കുല്‍ദീപ് യാദവാണ് (6) പുറത്തായ മറ്റൊരു താരം മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു. വെല്ലാലഗെയ്ക്ക് പുറമെ ജെഫ്രി വാന്‍ഡര്‍സെ രണ്ട് വിക്കറ്റെടുത്തു.

ഗംഭീര തുടക്കമാണ് ആതിഥേയര്‍ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ പതും നിസ്സങ്ക (45) – അവിഷ്‌ക സഖ്യം 89 റണ്‍സ് നേടി. അക്‌സര്‍ പട്ടേലാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. നിസ്സങ്കയെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു അക്‌സര്‍. എന്നാല്‍ മൂന്നാം വിക്കറ്റില്‍ അവിഷ്‌ക – കുശാല്‍ സഖ്യം 72 റണ്‍സും കൂട്ടിചേര്‍ത്തു. എന്നാല്‍ റണ്‍ അകലെ അവിഷ്‌ക വീണു. 102 പന്തുകല്‍ നേരിട്ട അവിഷ്‌കയെ റിയാന്‍ പരാഗ് വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ട് സിക്‌സും ഒമ്ബത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അവിഷ്‌കയുടെ ഇന്നിംഗ്‌സ്.

പിന്നീല് ലങ്ക തകര്‍ച്ച നേരിട്ടു. ചരിത് അസലങ്ക (10), സധീര സമരവിക്രമ (0), ജനിത് ലിയാങ്കെ (8), ദുനിത് വെല്ലാലഗെ (2) എന്നിവര്‍ക്കൊന്നും പിടിച്ചിനില്‍ക്കാനായില്ല. കമിന്ദു മെന്‍ഡിസിനെ (23) കൂട്ടുപിടിച്ച്‌ കുശാല്‍ നടത്തിയ പോരാട്ടമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. 49-ാം ഓവറില്‍ കുശാല്‍ വീണു. മഹീഷ് തീക്ഷണ (3) കമിന്ദുവിനൊപ്പം പുറത്താവാതെ നിന്നു. ഇന്ത്യക്ക് വേണ്ടി റിയാന്‍ പരാഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.