‘ജനല്‍ കുലുങ്ങി, ഇടിമുഴക്കം പോലെ വലിയ ശബ്ദം കേട്ടു’; വയനാട്ടിലും കോഴിക്കോടും പാലക്കാടും മലപ്പുറത്തും പ്രകമ്ബനമുണ്ടായതായി നാട്ടുകാര്‍

പാലക്കാട്: വയനാട്ടിലും കോഴിക്കോടും മാത്രമല്ല, പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയില്‍ നിന്ന് പ്രകമ്ബനമുണ്ടായതായി റിപ്പോർട്ട്.

പാലക്കാട് അലനല്ലൂർ കുഞ്ഞിക്കുളത്താണ് പ്രകമ്ബനം ഉണ്ടായത്. രാവിലെ പത്ത് മണിയോടെ തന്നെയായിരുന്നു സംഭവം നടന്നത്. പ്രകമ്ബനത്തില്‍ ജനല്‍ കുലുങ്ങിയെന്നും വലിയ ശബ്ദം കേട്ടെന്നും നാട്ടുകാർ പറയുന്നു.

പാലക്കാട് ഒറ്റപ്പാലത്തും പ്രകമ്ബനമുണ്ടായി. ഒറ്റപ്പാലം നഗരസഭ പരിധിയിലെ ചിലയിടങ്ങളിലാണ് ഉഗ്ര ശബ്ദം കേട്ടത്. രാവിലെ 10 മണിക്കും 10 30നും ഇടയിലുള്ള സമയത്താണ് ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ എടപ്പാളിലും പരിസരങ്ങളിലും പ്രകമ്ബനം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. രാവിലെ പത്തേകാലോടെ ശബ്ദവും ഭൂമിക്ക് ചെറിയ രീതിയില്‍ വിറയലും അനുഭവപ്പെട്ടതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

ഭൂമിക്കടിയില്‍ നിന്ന് പ്രകമ്ബനം ഉണ്ടായ സ്ഥലങ്ങളിലെ ജനവാസ മേഖലയില്‍ നിന്ന് ആളുകളെ മാറ്റി തുടങ്ങിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു, അമ്ബലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്ബ്, നെന്മേനി വില്ലേജിലെ അമ്ബുകുത്തി മാളിക, പടിപറമ്ബ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചിട്ടുണ്ട്. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.