വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹര്‍ജി തള്ളി; ഹര്‍ജിക്കാരൻ ദുരിതാശ്വാസ നിധിയിലേക്ക് പിഴയടക്കണം

കൊച്ചി: വയനാടിന്‍റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി തള്ളി.സിനിമാ നടനും കാസർകോട്ടെ അഭിഭാഷകനുമായി സി ഷുക്കൂർ സമർപ്പിച്ച ഹ‍ർ‍ജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരനോട് 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊടുക്കാൻ കോടതി നിർദേശിച്ചു.

ഹർജിയില്‍ എന്ത് പൊതുതാല്‍പര്യമെന്ന് ചോദിച്ച കോടതി, സംഭാവന നല്‍കുന്ന ജനങ്ങളുടെ ഉദ്ദേശ ശുദ്ധിയെ എന്തിന് സംശയിക്കുന്നെന്നും ഹർജിക്കാരനോട് ആരാഞ്ഞു. വയനാട് ദുരന്തത്തിന്‍റെ പേരില്‍ നടത്തുന്ന പണപ്പിരിവും പുനരധിവാസും പൂർണമായി സർക്കാർ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ടാണ് സി ഷുക്കൂർ ഹൈക്കോടതിയെ സമീപിച്ചത്. വയനാട് ദുരന്തത്തിൻ്റെ അടിസ്ഥാനത്തില്‍ നിരവധി സംഘടനകള്‍ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളില്‍ നിന്നും ഫണ്ട് ശേഖരിക്കുകയാണ്. ഈ ഫണ്ടുകള്‍ ശേഖരിക്കുന്നതും വിനിയോഗിക്കുന്നതും നിരീക്ഷിക്കുന്നതിനോ മേല്‍നോട്ടം വഹിക്കുന്നതിനോ ഒരു സംവിധാനവും നിലവിലില്ലെന്നും ഹർജിയില്‍ പറയുന്നു.