ബ്രേക്ക് ഡാന്‍സില്‍ ആദ്യ ജയം സ്വന്തമാക്കി ചരിത്രം കുറിച്ച്‌ നെതര്‍ലന്‍ഡ്സിന്‍റെ ‘ഇന്ത്യ’; മടക്കം നാലാം സ്ഥാനവുമായി

പാരീസ്: ഒളിംപിക്സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ബ്രേക്ക് ഡാൻസില്‍(ബ്രേക്കിംഗ്) മത്സിരിച്ചില്ലങ്കിലും വേദിയില്‍ മുഴങ്ങിയത് ‘ഇന്ത്യയെന്ന പേര്’.ഒളിംപിക്സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ബ്രേക്കിംഗിലെ ആദ്യ ജയം സ്വന്തമാക്കിയത് നെതര്‍ലന്‍ഡ്സ് താരം ഇന്ത്യ സാര്‍ദ്‌ജോ ആയിരുന്നു. അഭയാര്‍ത്ഥി ടീമില്‍ മത്സരിച്ച അഫ്ഗാനിസ്ഥാന്‍റെ ബി ഗേളായ തലാശിനെതിരെ ആയിരുന്നു നെതര്‍ലന്‍ഡ്സിനായി മത്സരിക്കാനിറങ്ങിയ ഇന്ത്യ സാർദ്ജോയുടെ ജയം.

തട്ടില്‍ കയറിയാല്‍ ബ്രേക്ക് താരങ്ങള്‍ക്ക് ആരാധക കൂട്ടം ജനിക്കും. ഒപ്പം സ്റ്റേജിലെ വിളിപ്പേരുകളും. ബ്രേക്കിംഗില്‍ മത്സരിക്കുന്ന താരങ്ങളെല്ലാം ബി ഗേള്‍, ബി ബോയ്സ് എന്ന് പേരിനൊപ്പം ചേര്‍ക്കുമ്ബോഴാണ് സ്വന്തം പേരില്‍ മത്സരിക്കാന്‍ ഇന്ത്യ സാര്‍ജദ്‌ജോ തയാറായത്. ചെറുപ്പം മുതല്‍ കേള്‍ക്കുന്ന പേര് മാറ്റാന്‍ ഒരുക്കമല്ലെന്നാണ് ഇന്ത്യ സാര്‍ദ്ജോ പറയുന്നത്. ആരും തനിക്ക് അത്തരം വിളിപ്പേരുകളൊന്നും നല്‍കിയില്ലെന്നും അതുകൊണ്ടാണ് ഇന്ത്യയെന്ന പേരില്‍ ഉറച്ചു നിന്നതെന്നും ഇന്ത്യ സാര്‍ദ്ജോ പറഞ്ഞു.

ഒളിംപിക്സില്‍ ആദ്യമായിട്ടാണെങ്കിലും ബ്രേക്ക് ഡാൻസിലെ മിന്നും താരമാണ് ഇന്ത്യ സാര്‍ദ്‌ജോ. പതിനാറാം വയസില്‍ ദേശീയ ചാമ്ബ്യൻ. യൂറോപ്യൻ ചാമ്ബ്യൻ. ലോക ജേതാവായ പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്നീ നേട്ടങ്ങള്‍ ഇന്ത്യ സാര്‍ദ്‌ജോക്ക് സ്വന്തമാണ്.

സെമി വരെയെത്തിയ കുതിപ്പിനൊടുവില്‍ ഇന്ത്യ സാര്‍ദ്‌ജോ ഒടുവില്‍ ജപ്പാൻ താരം ആമി യൗസക്ക് മുന്നില്‍ വീണു. ഈ ഇനത്തില്‍ സ്വര്‍ണം നേടിയതും ആമിയായിരുന്നു. ലിത്വാനിയയില്‍ നിന്നുള്ള ഡൊമനിക്ക ബാനെവിച്ച്‌(നിക്ക) ആണ് വെള്ളി മെ‍ഡല്‍ നേടിയത്. വെങ്കലമെഡല്‍ പോരാട്ടത്തിനിറങ്ങിയ ഇന്ത്യ സാര്‍ദ്‌ജോയാകട്ടെ ചൈനയുടെ ല്യു കിങ്ഗായിക്ക് മുന്നില്‍ തോറ്റ് നാലാംസ്ഥാനത്തായി. എങ്കിലും ആദ്യ ഒളിംപിക്സില്‍ നാലാം സ്ഥാനമെന്ന അഭിമാനകരമായ നേട്ടവുമായാണ് നെതര്‍ലന്‍ഡ്സിന്‍റെ ഇന്ത്യ മടങ്ങുന്നത്.

ഹിപ് ഹോപ് ബ്രേക്കിംഗിന്‍റെ ഉത്ഭവസ്ഥാനമെന്ന് കരുതുന്ന അമേരിക്കക്ക് ബ്രേക്കിംഗില്‍ നിരാശയായിരുന്നു ഫലം. അമേരിക്കയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത ലോഗാൻ എദ്രയും സണ്ണി ചോയിയും ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി. 15 രാജ്യത്തുനിന്നുള്ള 33 താരങ്ങളും അഭയാര്‍ത്ഥി ടീമുമായണ് ഒളിംപിക്സില്‍ ആദ്യമായി ഉള്‍പ്പെടുത്തി ബ്രേക്കിംഗില്‍ മത്സരിച്ചത്.