പണം നിക്ഷേപിക്കുക, പാത്രം വയ്ക്കുക, ആവശ്യത്തിനുള്ള പാല്‍ എടുക്കുക! ‘എനി ടൈം മില്‍ക്ക്’ എടിഎം മുന്നാറില്‍ തുടങ്ങി

ഇടുക്കി: മൂന്നാറിലെത്തുന്നവർക്ക് ഇനി ഏതു സമയത്തും എ ടി എം സംവിധാനത്തിലൂടെ പാല്‍ വാങ്ങാം. ആവശ്യമുള്ള പാലിന്‍റെ അളവിനുള്ള തുക, ഇവിടെ സ്ഥാപിച്ചിരിക്കുന്ന എ ടി എമ്മില്‍ നിക്ഷേപിച്ചാല്‍ മാത്രം മതി.തുകയ്ക്ക് അനുസൃതമായ പാല്‍ വാങ്ങുന്നതിനായി പാത്രവും വെയ്ക്കുക. നല്‍കിയ തുകയ്ക്കുള്ള പാല്‍ ഉടനടി പാത്രത്തില്‍ നിറയും. ദേവികുളം ബ്ലോക്കിലെ ലക്ഷ്‌മി ക്ഷീരസഹകരണ സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ മൂന്നാർ ടൗണിന്‍റെ ഹൃദയഭാഗത്ത് ആരംഭിച്ച മില്‍ക്ക് എ ടി എം, ഉപഭോക്താക്കളുടെ സമയവും സൗകര്യവും അനുസരിച്ച്‌ ഏത് സമയത്തും പാല്‍ വാങ്ങുന്നതിന് സഹായിക്കുന്നു. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യ മില്‍ക്ക് വെൻഡിങ്ങ് മെഷീൻ മൂന്നാറില്‍ ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഇന്ന് ഉദ്ഘാടനം ചെയ്തു.

10 രൂപക്ക് മുതല്‍ പാല്‍ കിട്ടും

മെഷീനില്‍ നിക്ഷേപിക്കുന്ന തുകക്കനുസരിച്ച്‌ 24 മണിക്കൂറും പാല്‍ ലഭിക്കും. 10, 20, 50, 100 നോട്ടുകളില്‍ ഏതെങ്കിലുമൊന്ന് യന്ത്രത്തില്‍ നിക്ഷേപിച്ച്‌ കുപ്പിയോ പാത്രമോ വച്ച്‌ കൊടുത്താല്‍, കൊടുത്ത പൈസക്കുള്ള പാല്‍ ലഭിക്കുന്നു. 200 ലിറ്റർ സംഭരണശേഷിയുള്ള മെഷീനാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്. 1000 ലിറ്ററോളം പാല്‍ ഒരു ദിവസം ഇതുവഴി ഗുണഭോക്താക്കളിലേ എത്തിക്കുക എന്നതാണ് ലക്ഷ്യം. ഏകദേശം 4 ലക്ഷത്തിലധികം രൂപ ചിലവഴിച്ച പദ്ധതിക്ക് ക്ഷീരവികസന വകുപ്പ് 120000/- രൂപ ധനസഹായം നല്‍കി.

ദേവികുളം എം എല്‍ എ അഡ്വ. എ രാജ, മച്ചിപ്ലാവ് ക്ഷീരസഹകരണ സംഘം പ്രസിഡണ്ട് പോള്‍ മാത്യു, കെ എസ് എം എസ് എ ജില്ലാ പ്രസിഡണ്ട് കെ പി ബേബി, പാണ്ടിപ്പാറ ക്ഷീരസഹകരണ സംഘം പ്രസിഡണ്ട് സോണി ചൊള്ളാമഠം ക്ഷീരവികസന വകുപ്പ് ജോയിന്‍റ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡോളസ് പി ഇ , ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസർ അഞ്ജു കുര്യൻ, ക്ഷീരവികസന ഓഫീസർ ജാസ്മിൻ സി എ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.