നീരജ് ചോപ്ര ഇന്ത്യയിലെത്തുന്നത് വൈകും! വിദഗ്ധ ചികിത്സയ്ക്കായി താരം ജര്‍മനിയില്‍

പാരീസ്: ഒളിംപിക് വെള്ളിമെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകും. വിദഗ്ധ ചികിത്സയ്ക്കായി നീരജ് പാരിസില്‍ നിന്ന് ജര്‍മനിയിലെത്തി.പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഏക വെള്ളിമെഡലിന്റെ അവകാശിയാണ് നീരജ് ചോപ്ര. തുടയിലെ മസിലിനേറ്റ പരിക്കുമായി മത്സരിച്ചിട്ടും സീസണിലെ ഏറ്റവും മികച്ച ദൂരമായ 89.45 മീറ്റര്‍ ദൂരത്തോടെയാണ് നീരജ് ഇന്ത്യക്ക് വെള്ളിമെഡല്‍ സമ്മാനിച്ചത്. ഇതോടെ തുടര്‍ച്ചയായ രണ്ട് ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റ് എന്ന ചരിത്രംകുറിക്കാനും നീരജിന് കഴിഞ്ഞു.

നേരത്തേ തന്നെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നെങ്കിലും ഒളിംപിക്‌സ് മുന്നില്‍കണ്ട് നീരജ് ചികിത്സ വൈകിപ്പിക്കുക ആയിരുന്നു. മാത്രമല്ല, ഇത്തവണ പല മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഇതുകൊണ്ടുതന്നെ ജാവലിന്‍ ത്രോ ഫൈനലിലെ നീരജിന്റെ ആറ് അവസരങ്ങളില്‍ അഞ്ചും ഫൗളായി. ഒളിംപിക്‌സ് പൂര്‍ത്തിയായതോടെ നീരജ് വിശദപരിശോധനയ്ക്കായി പാരിസില്‍ നിന്ന് നേരിട്ട് ജര്‍മ്മനിയിലേക്ക് പോയി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നീരജ് ജര്‍മ്മനിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാവുമെന്നാണ് സൂചന.

ഇങ്ങനെയെങ്കില്‍ നീരജ് ഒന്നരമാസം ജര്‍മ്മനിയില്‍ തുടരും. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ജൂണില്‍ തന്നെ നീരജ് സൂചിപ്പിച്ചിരുന്നു. ഒളിംപിക്‌സിന് ശേഷം ഇത് ഉപ്പിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് വിധേയനായാല്‍ സെപ്റ്റംബര്‍ 14ന് ബ്രസല്‍സില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലില്‍ നീരജ് പങ്കെടുക്കില്ല.

അതേസമയം പരിശീലക സംഘത്തിലും അഴിച്ചുപണിക്ക് ഒരുങ്ങുകകയാണ് നീരജ്. 2019 മുതല്‍ ഇന്ത്യന്‍ തരത്തിനൊപ്പമുള്ള ജര്‍മന്‍ പരിശീലകനായ ഡോ ക്ലൗസ് ബാര്‍ട്ടോനൈറ്റ്‌സ് പൂര്‍ണസമയ ചുമതലയില്‍ തുടരനില്ലെന്ന് അറിയിച്ചിട്ടുണ്ട്. 75 കാരനായ ക്ലൗസുമായി പാരിസ് ഒളിംപിക്‌സ് വരെയാണ് അത്ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് കരാര്‍ ഉണ്ടായിരുന്നത്.