സ്കൂളില്‍ നിന്നും ചിക്കൻകറി കഴിച്ചു; പിന്നാലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം 100 ലേറെ പേര്‍ക്ക് ഛര്‍ദ്ദി, വയറുവേദന

കണ്ണൂർ: കണ്ണൂർ ജില്ലയിലെ തടിക്കടവ് ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം.ഇന്നലെ രാത്രിയോടെയാണ് അധ്യാപകർക്കും കുട്ടികള്‍ക്കും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയിരുന്നത് ചിക്കൻ കറിയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വയറുവേദനയും പിന്നാലെ ഛർദ്ദിയും ഉണ്ടായതെന്നാണ് വിവരം.

ചിക്കൻ കറിയില്‍ നിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ഏകദേശം 700 ഓളം പേരാണ് ഇന്നലെ സ്കൂളില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചത്. ഇവരില്‍ നൂറോളം പേർക്കാണ് രാത്രിയോടെ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവരെല്ലാം ഉടൻ തന്നെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രികളിലും മറ്റുമായി ചികിത്സ തേടി.

ചികിത്സയിലുള്ള പലരും ഇന്ന് രാവിലെയോടെ വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ എന്നതാണ് മനസ്സിലാക്കുന്നത് തടിക്കടവ് ഗവണ്‍മെന്‍റ് ഹൈസ്കൂളിന് ഇന്ന് അവധിയും നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്ന് സ്കൂള്‍ അധികൃതർ അറിയിച്ചു.