ജമ്മു കശ്മീര്‍ ഡിജിപിയായി നളിൻ പ്രഭാതിനെ നിയമിച്ചു

ദില്ലി: ജമ്മു കശ്മീരിൻ്റെ അടുത്ത പൊലീസ് ഡയറക്ടർ ജനറല്‍ (ഡിജിപി) ആയി ഐപിഎസ് ഓഫീസർ നളിൻ പ്രഭാതിനെ ആഭ്യന്തര മന്ത്രാലയം നിയമിച്ചു.ആന്ധ്രാപ്രദേശ് കേഡറില്‍ നിന്നുള്ള 1992 ബാച്ച്‌ ഐപിഎസ് ഓഫീസറായ പ്രഭാത്, നിലവിലെ ഡിജിപിയായ ആർആർ സെയ്നിൻ്റെ കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കുന്നതോടെ ഒക്ടോബർ ഒന്നിന് ഡിജിപിയായി ചുമതലയേല്‍ക്കും. 56 കാരനായ നളിൻ പ്രഭാതിന്റെ ട്രാക്ക് റെക്കോർഡ് മികച്ചതാണ്. മൂന്ന് പൊലീസ് ഗാലൻ്ററി മെഡലുകള്‍ നേടിയിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ പ്രത്യേക നക്‌സല്‍ വിരുദ്ധ സേനയായ ‘ഗ്രേഹൗണ്ട്‌സി’നെയും നയിച്ചു. ഹിമാചല്‍ പ്രദേശ് സ്വദേശിയായ പ്രഭാത് ഈ വർഷം ഏപ്രിലിലാണ് നാഷണല്‍ സെക്യൂരിറ്റി ഗാർഡിൻ്റെ ഡയറക്ടർ ജനറലായി ചുമതലയേറ്റത്. കേന്ദ്ര സർക്കാർ അദ്ദേഹത്തിൻ്റെ കാലാവധി വെട്ടിക്കുറയ്ക്കുകയും ആന്ധ്രാപ്രദേശ് കേഡറില്‍ നിന്ന് അരുണാചല്‍ പ്രദേശ്-ഗോവ-മിസോറാം, കേന്ദ്രഭരണ പ്രദേശം (എജിഎംയുടി) കേഡറിലേക്കുള്ള ഡെപ്യൂട്ടേഷൻ അംഗീകരിക്കുകയും ചെയ്തു.