18 ദിവസം, ഇനിയും കണ്ടെത്താനുളളത് നൂറിലേറെ പേരെ; തിരച്ചില്‍ തുടരുന്നതില്‍ അന്തിമ തീരുമാനം നാളെ

കല്‍പ്പറ്റ : വയനാട് ഉരുള്‍ പൊട്ടലില്‍ കാണാതായവർക്കുള്ള തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ.നൂറിലേറെ പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്ന തിരച്ചില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് തിരച്ചില്‍ തുടരണോ എന്ന കാര്യം സർക്കാർ ആലോചിക്കുന്നത്.

കഴിഞ്ഞ 18 ദിവസമായി ദുരന്ത ഭൂമി ഉഴുതുമറിച്ച നടത്തിയ തിരച്ചിലിന് ഒടുവിലും നൂറിലേറെ പേർ ഇപ്പോഴും കാണാമറയത്താണ്. മുണ്ടക്കയിലും ചൂരല്‍ മലയിലും പുഞ്ചിരിമറ്റത്തുമെല്ലാം ഇപ്പോള്‍ തിരച്ചില്‍ പേരിന് മാത്രമാണ്. ചാലിയാറിന്റെ തീരങ്ങളില്‍ വിവിധ സേനാവിഭാഗങ്ങള്‍ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില ശരീര ഭാഗങ്ങള്‍ അല്ലാതെ കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തില്‍ തിരച്ചില്‍ അനന്തമായി നീട്ടിക്കൊണ്ട് പോകണോ എന്ന കാര്യമാണ് സർക്കാർ ആലോചിക്കുന്നത്. ദുരിത ബാധിതരോ കാണാതായവരുടെ ബന്ധുക്കളോ ആവശ്യപ്പെട്ടാല്‍ തെരച്ചില്‍ തുടരും. ഇക്കാര്യത്തില്‍ നാളെ അന്തിമ തീരുമാനം ഉണ്ടായേക്കും.

അതേസമയം, ദുരിതാശ്വാസക്യാമ്ബുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവില്‍ ക്യാമ്ബുകള്‍ ആയി പ്രവർത്തിക്കുന്ന സ്കൂളുകളില്‍ അധ്യയനം തുടങ്ങാനുമാണ് സർക്കാർ ആലോചന. 10 സ്കൂളുകളാണ് നിലവില്‍ ദുരിതാശ്വാസക്യാമ്ബുകള്‍ ആയി പ്രവർത്തിക്കുന്നത്. ഇതിനോടകം നൂറിലധികം കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് വാടകവീടുകളിലേക്കോ മാറിയതായാണ് സർക്കാർ കണക്ക്. 400 ല്‍ ഏറെ കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്ബുകളില്‍ ഉണ്ട്. വാടക വീടുകളിലേക്ക് മടങ്ങുന്നവർക്ക് മൂന്നു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റും വീട്ടുസാമഗ്രികള്‍ അടങ്ങിയ പ്രത്യേക കിറ്റും നല്‍കുമെന്നാണ് സർക്കാർ പ്രഖ്യാപനം.അതിനിടെ, ബാങ്ക് രേഖകള്‍ നഷ്ടപ്പെട്ടവർക്ക് അവ വീണ്ടെടുക്കാൻ ബാങ്കിംഗ് അദാലത്തും ഇന്ന് സംഘടിപ്പിച്ചു. കൂടുതല്‍ ഡിഎൻഎ സാമ്ബിളുകളുടെ ഫലവും കിട്ടിത്തുടങ്ങി. ബന്ധുക്കളുടെ സാമ്ബിളുമായുള്ള ഒത്തുനോക്കല്‍ അവസാന ഘട്ടത്തിലാണ്.