ഷിരൂര്‍ ദൗത്യം; തെരച്ചില്‍ നിര്‍ത്തി, ഇനി ഡ്രെഡ്ജിംഗ് മെഷീൻ വന്നതിന് ശേഷം മാത്രം തെരച്ചില്‍, വീണ്ടും പ്രതിസന്ധി

ഷിരൂർ: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ താത്കാലികമായി നിർത്തി.ഇനി ഡ്രെഡ്ജിംഗ് മെഷീൻ വന്നതിന് ശേഷം മാത്രം തെരച്ചില്‍ നടത്താനാവു. ഡ്രഡ്ജർ എത്താൻ വൈകുമെന്നുറപ്പായതിനാല്‍ അർജുനെ കണ്ടെത്താനുള്ള ശ്രമകള്‍ ഇനിയും നീളും. ഒരാഴ്ച കഴിഞ്ഞേ ഡ്രഡ്ജർ എത്തിക്കാനാവൂ എന്ന് കമ്ബനി എംഡി പറഞ്ഞിരുന്നു.

അതേസമയം പുഴയിലെ വെള്ളം കലങ്ങിയതിനാല്‍ മുങ്ങിയുള്ള തെരച്ചില്‍ ബുധിമുട്ടെന്ന് ഈശ്വർ മല്‍പെയും പറഞ്ഞു. അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം തികയുകയാണ്. ഇന്ന് നടത്തിയ തെരച്ചിലില്‍ ഗംഗാവലി പുഴയില്‍ നിന്ന് അർജുന്റെ ലോറിയുടെ കയറും ലോഹഭാഗങ്ങളും കണ്ടെത്തിയിരുന്നു. കയർ അർജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. 50 മീറ്റർ നീളമുള്ള കയറാണ് ലഭിച്ചിരിക്കുന്നത്. ഈശ്വർ മാല്‍പയുടെ സംഘമാണ് അർജുൻ ദൌത്യത്തില്‍ ഏറെ നിർണായകമായ ലോറി ഭാഗങ്ങള്‍ കണ്ടെത്തിയത്. വലിച്ചു കയറ്റിയ ലോഹഭാഗങ്ങള്‍ക്കൊപ്പമാണ് കയർ ലഭിച്ചത്. ഇതിനിടെയിലാണ് വീണ്ടും തെരച്ചില്‍ വൈകുന്നത്.

പ്രാദേശിക മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മല്‍പെയുടെ സംഘാംഗങ്ങള്‍, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവരാണ് ഇന്ന് നടന്ന തെരച്ചിലില്‍ പങ്കാളികളായത്.അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലില്‍ നിർണായക തെളിവ് ലഭിച്ചെന്ന് രക്ഷാ ദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ കയറടക്കം കണ്ടെത്തിയതിനാല്‍ അ‍ർജുന്‍റെ ലോറി പുഴക്കടിയില്‍ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവർ വിവരിച്ചു. ലോറി പുഴക്ക് അടിയില്‍ ഉണ്ടെന്നതിന്‍റെ തെളിവാണ് ഇന്ന് കയർ ലഭിച്ചതെന്നും കളക്ടർ പറഞ്ഞു. അർജുന് പുറമേ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരേയും കണ്ടെത്താനുണ്ട്.