അതിഥി തൊഴിലാളിയുടെ മകന്‍റെ മൃതദേഹം ഖബറടക്കാൻ അനുവദിച്ചില്ല, മുത്തുവത്ത് പറമ്ബില്‍ വിവാദം

മലപ്പുറം: അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാൻ മഹല്ല് കമ്മിറ്റി അനുവദിച്ചില്ലെന്ന് ആക്ഷേപം. ഹാജിയർപള്ളി മുതുവത്ത് പറമ്ബിലാണ് സംഭവം.കാരാത്തോട് ഇൻകെല്‍ വ്യവസായ സിറ്റിയിലെ ജലസംഭരണിയില്‍ വീണ് മരിച്ച കാരാത്തോട് ജിഎംഎല്‍പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ റിയാജ് മൊല്ല എന്ന എട്ടു വയസ്സുകാരന്റെ ഖബറടക്കത്തെ ചൊല്ലിയാണ് വിവാദങ്ങള്‍ ഉണ്ടായത്. ഇന്കെലിലെ ഹോളോബ്രിക്സ് നിർമാണ കമ്ബനിയിലെ ജീവനക്കാരനായ മിറാജുല്‍ മൊല്ല എന്ന അതിഥി തൊഴിലാളിയുടെ മകനാണ് മരിച്ച റിയാജ്. ഇവരുടെ മയ്യിത്ത് ഖബറടക്കാൻ പക്ഷെ മുത്തുവത്ത് പറമ്ബിലെ മസ്ജിദ് നൂർ കമ്മിറ്റി ഭാരവാഹികള്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ കബറടക്കം ചെയ്യുന്നതിന് കമ്മിറ്റിക്ക് ഒരു എതിർപ്പുമില്ലെന്നും വരിസംഖ്യ അടക്കുന്നവർക്ക് മാത്രമേ ഖബർസ്ഥാൻ ഉള്ളൂ എന്നത് നിയമം ആണെന്നും ഭാരവാഹികള്‍ പറഞ്ഞു.

കബറടക്കം നിശ്ചയിച്ച സമയത്തിന്റെ ഏതാനും മിനിറ്റുകള്‍ക്ക് മുമ്ബ് മാത്രമാണ് കമ്മിറ്റിയുടെ നിസ്സഹയതയുടെ വിവരം അറിയിച്ചതത്രേ. ഈ അതിഥി തൊഴിലാളിയുടെ തൊഴിലുടമയായ നാട്ടുകാരൻ പള്ളിയിലേക്ക് വരിസംഖ്യ നല്‍കിയിരുന്നില്ല എന്നാണ് ഇതിന്റെ കാരണമെന്നാണ് പറയുന്നത്. കാരണം ഏതായാലും ഇതേ ചൊല്ലി നാട്ടില്‍ വലിയ വിവാദങ്ങള്‍ ഉയർന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ഈ വിഷയം പുകഞ്ഞു കൊണ്ടിരിക്കുന്നു. മഹല്ല് കമ്മിറ്റിയുടെ ധാർഷ്ട്യം ആണെന്നും നാടിന് നാണക്കേടാണെന്നും നാട്ടുകാർ പറയുന്നു.

അതേസമയം കബറടക്കം ചെയ്യുന്നതിന് കമ്മിറ്റിക്ക് ഒരു എതിർപ്പുമില്ലെന്നും വരിസംഖ്യ അടക്കുന്നവർക്ക് മാത്രമേ ഖബർസ്ഥാൻ ഉള്ളൂ എന്നത് നിയമം ആണെന്നും ആ നിയമപ്രകാരം പ്രസിഡണ്ടിനോ സെക്രട്ടറിക്കോ മാത്രമായി ഒരു തീരുമാനം മാറ്റി എടുക്കാനാവില്ലെന്നും പതിനഞ്ചോളം വരുന്ന അംഗങ്ങളുടെയെല്ലാം അഭിപ്രായത്തിന് അനുസരിച്ചേ ഒരു പൊതുതീരുമാനം എടുക്കാൻ കഴിയൂ എന്നുമായിരുന്നു മഹല്ല് കമ്മിറ്റിയുടെ പ്രതികരണം. കബറടക്കത്തെ ചൊല്ലി ഒരുഭാഗത്ത് തർക്കങ്ങള്‍ നടന്നപ്പോള്‍ മറുഭാഗത്ത് കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സമീപ സ്ഥലമായ പെരുമ്ബറമ്ബ് ജുമാ മസ്ജിദില്‍ കബറടക്കി. വിദ്യാർത്ഥി പഠിച്ചിരുന്ന കാരത്തോട് ജി എല്‍ പി സ്കൂളില്‍ അല്‍പ സമയം പൊതുദർശനത്തിനു വെച്ച ശേഷമായിരുന്നു കബറടക്കം ചെയ്തത്.