പാലത്തില്‍ നിര്‍ത്തിയിട്ട സ്കൂട്ടറില്‍ യുവാവ്, സമീപം ഗര്‍ഭിണിയായ യുവതി, വൈശാഖിന്റെ സംശയം രക്ഷിച്ചത് രണ്ട് ജീവനുകള്‍!

പാലക്കാട്: യുവാവിന്റെയും യുവതിയുടെയും ജീവൻ രക്ഷിച്ച സംഭവം വിവരിച്ച്‌ പാലക്കാട് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖിന്റെ സമയോചിത ഇടപെടലില്‍ രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായെന്ന് പൊലീസ് കുറിച്ചു.പാലക്കാട് യാക്കര പുഴപ്പാലത്ത് നിർത്തിയിട്ട സ്കൂട്ടറില്‍ ഒരു യുവാവ് ഇരിക്കുന്നതും തൊട്ടടുത്ത് ഒരു ഗർഭിണിയായ യുവതി അയാളോട് വഴക്കിടുന്നത് ദൂരെ നിന്ന് തന്നെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വൈശാഖ് ജാഗരൂകനായത്. വൈശാഖിൻ്റെ ബൈക്ക് സ്കൂട്ടറിൻ്റെ അരികില്‍ എത്തുമ്ബോഴേക്കും യുവതി പാലത്തിൻ്റെ കൈവരിയില്‍ കയറി പുഴയിലേക്ക് ചാടാൻ തയ്യാറായിരുന്നു. വൈശാഖ് യുവതിയോട് ചാടരുതെന്ന് ആവശ്യപ്പെട്ട് , പ്രശ്നത്തിന് സമാധാനം ഉണ്ടാക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ച്‌ ഇറക്കുകയായിരുന്നു.

പാലക്കാട് പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്

പോലീസ് ഉദ്യോഗസ്ഥൻ്റെ സമയോചിത ഇടപെടല്‍, രക്ഷിക്കാനായത് 2 ജീവനുകള്‍…
ഇന്നലെ 5-9-24 തിയ്യതി രാവിലെ ജില്ലാ ക്രൈം റിക്കാർഡ്‌സ് ബ്യുറോയിലെ പോലീസ് ഉദ്യോഗസ്ഥൻ വൈശാഖ് ഡ്യൂട്ടിക്ക്, മോട്ടോർ സൈക്കിളില്‍ വരുമ്ബോള്‍ സുമാർ 9.30 മണിയോടെ യാക്കര പുഴപ്പാലത്ത് എത്തുകയും പാലത്തിൻ്റെ മധ്യഭാഗത്ത് നിർത്തിയിട്ട സ്കൂട്ടറില്‍ ഒരു യുവാവ് ഇരിക്കുന്നതും, തൊട്ടടുത്ത് ഒരു ഗർഭിണിയായ യുവതി അയാളോട് വഴക്കിടുന്നത് ദൂരെ നിന്ന് തന്നെ ശ്രദ്ധയില്‍ പെടുകയും, വൈശാഖിൻ്റെ മോട്ടോർ സൈക്കിള്‍ ഈ സ്കൂട്ടറിൻ്റെ അരികില്‍ എത്തുമ്ബോഴേക്കും യുവതി പാലത്തിൻ്റെ കൈവരിയില്‍ കയറി പുഴയിലേക്ക് ചാടാൻ തയ്യാറായി കാണുകയും, ഉടൻ മോട്ടോർ സൈക്കിളില്‍ നിന്ന് ഇറങ്ങി വൈശാഖ് യുവതിയോട് ചാടരുതെന്ന് ആവശ്യപ്പെട്ട്, പ്രശ്നത്തിന് സമാധാനം ഉണ്ടാക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ച്‌ ഇറക്കി, അവരെ പെട്ടെന്ന് പിടിച്ച്‌ ഇറക്കാൻ ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ അവർ പുഴയില്‍ ചാടി ഗർഭിണിയായ യുവതിയും, ഗർഭസ്ഥ ശിശുവും ഉള്‍പ്പെടെ രണ്ട് പേർക്ക് ജീവഹാനി ഉണ്ടാകുമായിരുന്ന സംഭവത്തെ വൈശാഖ് സമയോചിതമായ ജീവൻരക്ഷാ ഇടപെടല്‍ കൊണ്ട് പോലീസിന് അഭിമാനം ആയി മാറി.