നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും 3 പെണ്‍കുട്ടികളെ കാണാതായ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

പാലക്കാട്: നിർഭയ കേന്ദ്രത്തില്‍ നിന്നും കാണാതായ 3 പെണ്‍കുട്ടികള്‍ക്കായുള്ള തെരച്ചില്‍ ഊർജിതമാക്കിയതായി പാലക്കാട് എസ് പി ആർ.ആനന്ദ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കുട്ടികള്‍ എവിടെയൊക്കെ പോയി എന്ന കാര്യം വ്യക്തമായിട്ടുണ്ടെന്നും രാവിലെ പ്രത്യേക റിവ്യൂ മീറ്റിങ്ങ് നടത്തി പുരോഗതി വിലയിരുത്തിയെന്നും എസ് പി പറഞ്ഞു. മൂന്ന് ദിവസം മുമ്ബും ഈ കുട്ടികളെ കാണാതായിരുന്നു. തുടർന്ന് കണ്ടെത്തി സഖി സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

അന്വേഷണത്തിന് നാല് സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പാലക്കാട് ടൗണ്‍ സൗത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് സംഘം പരിശോധന തുടരുന്നത്. ബസ് സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷൻ, കുട്ടികള്‍ താമസിച്ചിരുന്ന സ്ഥാപനത്തിന് സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ശേഖരിച്ചാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.

ഇന്ന് രാവിലെയാണ് നിർഭയ കേന്ദ്രത്തില്‍ നിന്നും 3 പെണ്‍കുട്ടികളെ കാണാതാകുന്നത്. ഇവരില്‍ 2 പേർക്ക് 17 വയസും ഒരാള്‍ക്ക് 14 വയസുമാണ് പ്രായം. ഒരാള്‍ പോക്സോ അതിജീവിതയുമാണ്. കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച്‌ മുറികളില്‍ നിന്നും പുറത്ത് ചാടുകയായിരുന്നു.