കൈതച്ചക്ക കൃഷിക്കായി പാട്ടത്തിനെടുത്തു; ആറളം ഫാമില്‍ അനുമതിയില്ലാതെ 17 സംരക്ഷിത മരങ്ങള്‍ മുറിച്ച്‌ കടത്തി

കണ്ണൂര്‍:കണ്ണൂർ ആറളം ഫാമില്‍ അനുമതി ഇല്ലാതെ 17 സംരക്ഷിത മരങ്ങള്‍ മുറിച്ചു.പുനർകൃഷിക്കായി നിലമൊരുക്കാൻ പാഴ്മരങ്ങള്‍ മുറിക്കാൻ കരാറെടുത്തവരാണ് ഇരൂള്‍ ഉള്‍പ്പെടെയുള്ള മരങ്ങളും മുറിച്ച്‌ കടത്തിയത്.ക്രമക്കേടില്‍ കരാറുകാരനെതിരെ ഫാം അഡ്മിനിസ്ട്രേറ്റ‍ർ പൊലീസില്‍ പരാതി നല്‍കി.ആറളം ഫാം അഞ്ചാം ബ്ലോക്കിലെ 1500 ഏക്കർ കൈതച്ചക്കകൃഷിക്കായി പാട്ടത്തിന് കൊടുത്തിരുന്നു .ഇവിടെയുണ്ടായിരുന്ന പാഴ്മരങ്ങള്‍ മുറിക്കാനാണ് ഇരിക്കൂറിലെ സ്വകാര്യവ്യക്തിക്ക് കരാർ നല്‍കിയത്.

ഇതിന്‍റെ മറവിലായിരുന്നു അനധികൃതമരംമുറി. ഇരൂള്‍, ആഞ്ഞിലി ഉള്‍പ്പെടെയുള്ള സംരക്ഷിത മരങ്ങളാണ് ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ മുറിച്ചത്. മഴക്കാലമായതോടെ മുറിച്ച മരങ്ങള്‍ കൊണ്ടുപോകാൻ സാധിക്കാതെ ഫാമില്‍ തന്നെ സൂക്ഷിക്കേണ്ടി വന്നു. ഈ കാലയളവില്‍ ആണ് കരാറുകാരൻ അനധികൃതമായി 17 മരങ്ങള്‍ മുറിച്ചുവെന്ന് കണ്ടെത്തുന്നത്. തുട‍ർന്ന് കരാറുകാരനോട് വിശദീകരണം ആവശ്യപ്പെടുകയും അന്വേഷണത്തിനായി ഫാം സൂപ്രണ്ടുള്‍പ്പെടെയുള്ള കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

ഫാം ഭരണസമിതി അന്വേഷണത്തിലും അനധികൃത മരംമുറി കണ്ടെത്തി. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫാം ജീവനക്കാർ ജോലി കഴിഞ്ഞു പോയതിനു ശേഷമാണ് സംരക്ഷിത മരങ്ങള്‍ കരാറുകാർ മുറിച്ചത് എന്നാണ് വിവരം. പാഴ്മരങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് തടികള്‍ കടത്തിയത്. അനധികൃത മരം മുറിയില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ മുഖ്യമന്ത്രിക്കും മന്ത്രി ഒ ആർ കേളുവിനും കത്ത് നല്‍കി.