യുവാവിനെതിരെ രാത്രി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി, തൊട്ടുപിന്നാലെ യുവതി ടെറസില്‍ മരിച്ചനിലയില്‍

കൊച്ചി: എറണാകുളം കലൂരിലെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് യുവാവിനെതിരെ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ.തിരുവനന്തപുരം സ്വദേശി അനീഷ ജോർജിനെയാണ് കലൂരിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

തിങ്കളാഴ്ച രാവിലെയാണ് അനീഷയെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്‍റെ ടെറസിലായിരുന്നു മൃതദേഹം. ഞായറാഴ്ച രാത്രി അനീഷ പൊലീസ് സ്റ്റേഷനിലെത്തി വയനാട് സ്വദേശിയായ യുവാവിനെതിരെ പരാതി നല്‍കിയിരുന്നു. പരാതിയെ കുറിച്ച്‌ സംസാരിക്കാൻ പൊലീസ് ഇരുവരോടും രാവിലെ 10 മണിക്ക് സ്റ്റേഷനില്‍ എത്താൻ ആവശ്യപ്പെട്ടു.

എന്നാല്‍ രാവിലെയോടെ അനീഷയുടെ മരണ വാർത്തയാണ് എത്തിയത്. യുവാവ് സ്റ്റേഷനില്‍ എത്തിയതുമില്ല. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. യുവതി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)