‘അര്‍ജുനെ മാര്‍ക്കറ്റ് ചെയ്യുന്നു, വൈകാരികത ചൂഷണം ചെയ്യുന്നു’; മനാഫിനെതിരെ കുടുംബം

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അർജുനെ കണ്ടെത്തുന്നതിനായി കൂടെനിന്ന എല്ലാവർക്കും നന്ദിയറിയിച്ച്‌ കുടുംബം.

 

ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും സർക്കാരിനും ഈശ്വർ മാല്‍പെയ്ക്കുമെല്ലാം നന്ദിയറിയിച്ചു.അർജുന്റെ സഹോദരീഭർത്താവ് ജിതിനാണ് മാധ്യമങ്ങളോട് സംസാരിച്ചത്. അർജുന്റെ മരണത്തില്‍ മനാഫ് മാർക്കറ്റിങ് നടത്തുന്നുവെന്നും അർജുന് 75,000 രൂപ ശമ്ബളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു.

 

തുടക്കത്തില്‍ പുഴയിലെ തിരച്ചില്‍ അതീവ ദുഷ്കരമായിരുന്നു. കോഴിക്കോട് എം.പി. എം.കെ. രാഘവൻ ഓരോ സമയത്തും വിളിച്ച്‌ കൂടെയുണ്ടായിരുന്നു. മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷ്റഫും താങ്ങായി മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം താങ്ങായി നിന്നു. എ.കെ.എം. അഷ്റഫ് എം.എല്‍.എ.യുമായി ചേർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് ഡ്രഡ്ജർ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളില്‍നിന്ന് വളരെ വൈകാരികമായ അന്ത്യാഞ്ജലിയാണ് അർജുന് ലഭിച്ചത്.

 

കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് അത് മറ്റൊരു രീതിയിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അർജുൻ സംഭവത്തെ വൈകാരികമായി ചിലർ മുതലെടുക്കാൻ ശ്രമിച്ചു. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരേ അതിരൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. അർജുന് 75,000 രൂപ ശമ്ബളമുണ്ടെന്നും മറ്റുമാണ് ഒരു വ്യക്തി അർജുനെതിരേ പറഞ്ഞു പ്രചരിപ്പിക്കുന്നത്. കുടുംബത്തിന് ഇത് തികയുന്നില്ല എന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടാക്കുന്നു. ഇത് വാസ്തവ വിരുദ്ധമാണ്. ഇതിന്റെ പേരില്‍ സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്.