ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കുള്ള താത്കാലിക തൊഴില്‍ വിസകളുടെ കാലാവധി മൂന്നുമാസമാക്കി

റിയാദ്: ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായി വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള താല്‍ക്കാലിക തൊഴില്‍ വിസകള്‍, അവരുടെ ജോലി എന്നിവ സംബന്ധിച്ച വ്യവസ്ഥകള്‍ പരിഷ്കരിച്ചതായി സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.ചൊവ്വാഴ്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സല്‍മാെൻറ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിസഭായോഗം ഭേദഗതിക്ക് അംഗീകാരം നല്‍കി. താത്കാലിക വിസയുടെ കാലാവധി 90 ദിവസമായി ദീർഘിപ്പിച്ചതാണ് പ്രധാന ഭേദഗതി. ആ കാലാവധി കഴിഞ്ഞാല്‍ മൂന്നുമാസത്തേക്ക് കൂടി നീട്ടാനും പുതിയ വ്യവസ്ഥപ്രകാരം അനുമതിയുണ്ട്.

അതായത് ഈ താല്‍ക്കാലിക തൊഴില്‍ വിസയില്‍ എത്തുന്നവർക്ക് രാജ്യത്ത് പരമാവധി ആറ് മാസം വരെ തങ്ങി ജോലി ചെയ്യാം. നിലവിലെ ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായുള്ള സീസണല്‍ വർക്ക് വിസ എന്നതിന് പകാരം ‘താല്‍ക്കാലിക തൊഴില്‍ വിസ’ എന്ന് പുനർനാമകരണം ചെയ്തതായി ഭേദഗതികള്‍ വിശദീകരക്കവേ മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.